ചെറുതോണി: യുഡിഎഫ് അധികാരത്തിൽ വരുന്പോൾ ഇടതുപക്ഷ സർക്കാരിന്റെ ഭൂപതിവ് നിയമ-ചട്ട ഭേദഗതികൾ അസാധുവാക്കി ചട്ടം മാത്രം ഭേദഗതി ചെയ്തു കെട്ടിടനിർമാണ നിരോധനം പിൻവലിക്കുമെന്നും നിയമാനുസരണം നടത്തിയിട്ടുള്ള നിർമാണങ്ങൾക്കെല്ലാം നിയമപ്രാബല്യം നൽകുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉറപ്പു നൽകി.
യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയോര ജനതയെ പീഡിപ്പിച്ച ചരിത്രം മാത്രമാണ് ഇടതുപക്ഷ ഗവണ്മെന്റുകൾക്കുള്ളത്. അച്യുതാനന്ദന്റെ കാലത്തെ കിരാതനടപടികളുടെ തുടർച്ചതന്നെയാണ് പിണറായി സർക്കാരും കഴിഞ്ഞ ഒൻപതു വർഷമായി നടത്തിക്കൊണ്ടിരിക്കുന്നത്.
1964 ചട്ടം അനുസരിച്ചുള്ള പട്ടയങ്ങൾ സംസ്ഥാനത്തുടനീളം നിലനിൽക്കുന്പോൾ ഇടുക്കിയിൽ മാത്രം നിർമാണനിരോധനം ഏർപ്പെടുത്തിയത് ഇടുക്കിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
2023ൽ ഭൂപതിവ് നിയമഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ സർക്കാർ നൽകിയ ഉറപ്പിന്റെ ലംഘനമാണ് ചട്ട ഭേദഗതിയിലെ വ്യവസ്ഥകൾ. ഒരിക്കൽ സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ച് നടത്തിയിരിക്കുന്ന നിർമാണങ്ങൾ വർഷങ്ങൾ കഴിയുന്പോൾ നിയമവിരുദ്ധമാണെന്ന് സർക്കാർ തന്നെ പറഞ്ഞാൽ സർക്കാർ നിയമങ്ങളെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും.
ജനങ്ങളെ കൊള്ളയടിച്ച് ഖജനാവ് നിറയ്ക്കുന്നതിനുള്ള മാർഗമായി ചട്ട ഭേദഗതി മാറ്റിയത് ഖേദകരമാണ്.സിഎച്ച്ആർ ഭൂമി വനഭൂമിയാണെന്ന സർക്കാർ നിലപാട് തിരുത്തണം. മലയോര ജനത കൈയേറ്റക്കാരാണെന്ന നിലപാട് മാറ്റി കുടിയേറ്റക്കാരായി അംഗീകരിക്കാൻ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഡീൻ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ യുഡിഎഫ് ജില്ലാ കണ്വീനർ പ്രഫ. എം.ജെ. ജേക്കബ്, കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ്, എഐസിസി അംഗം അഡ്വ. ഇ.എം. അഗസ്തി, എ.കെ മണി, കെപിസിസി സെക്രട്ടറി അഡ്വ. എസ്. അശോകൻ, അഡ്വ. ജോയി തോമസ്, കെ.എ. സിയാദ്, സുരേഷ് ബാബു, എ.പി. ഉസ്മാൻ, പി.സി. ജയൻ, കെ.എ. കുര്യൻ, അഡ്വ. തോമസ് പെരുമന, എം.കെ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
Tags : local nattuvishesham Chennithala