ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിലിനെത്തുടർന്ന് അപകടസാധ്യതയുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ 29 വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ പ്രകാരമുള്ള തുക നൽകി പുനരധിവസിപ്പിക്കാൻ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എം.എം. മണി, എ. രാജ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അപകടസാധ്യതാമേഖലയിലുള്ള വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷയുണ്ടെന്ന് ദേശീയപാത അഥോറിറ്റി വ്യക്തമാക്കി. ഈ തുക ലഭ്യമാക്കി അവർക്ക് വീടും സ്ഥലവും നൽകി പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. തുക ലഭ്യമാക്കേണ്ടത് ദേശീയപാത അഥോറിറ്റിയാണ്. കുറഞ്ഞുപോയാൽ ബാക്കി തുകയും അഥോറിറ്റി നൽകണം.
ഇവരെ പുനരധിവസിപ്പിക്കുന്നതുവരെ വാടക വീട് ലഭ്യമാക്കും. വാടകയും എൻഎച്ച്എഐ വഹിക്കും. കൂടാതെ അപകടത്തിൽ മരിച്ച ബിജുവിന്റെ മകൾക്ക് സാന്പത്തിക സഹായവും അഥോറിറ്റി നൽകും. ക്യാന്പിൽ കഴിയുന്നവർക്ക് സഹായധനം നൽകാനും തീരുമാനമായി. ഇൻഷ്വറൻസ് ലഭിക്കുന്ന തുക ഭൂമി വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും മാത്രമേ ഉപയോഗപ്പെടുത്താവൂ എന്ന് നിശ്ചയിച്ചിട്ടുണ്ട്.
ഇതിനായി പഞ്ചായത്ത്, വില്ലേജ്, ഗുണഭോക്താവ്, എൻഎച്ച്എഐ എന്നിവർ ചേർന്ന് സംയുക്ത കരാറിലേർപ്പെടും.
ദുരിതബാധിതരായി കണ്ടെത്തിയ 29 കുടുംബങ്ങൾക്ക് വീടും സ്ഥലവും കണ്ടെത്തുന്നതിന് പഞ്ചായത്ത് മേൽനോട്ടം വഹിക്കും. നിലവിൽ ക്യാന്പിലുളള 25 കുടുംബങ്ങളുടെ വീടുകൾക്ക് അപകടഭീഷണിയില്ലെന്ന് വിദഗ്ധസമിതി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അവർക്ക് ക്യാന്പിൽനിന്ന് മടങ്ങാം. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് സംരക്ഷണ ഭിത്തി കെട്ടുന്നതിന് ദേശീയപാത അഥോറിറ്റി നടപടി സ്വീകരിക്കും.
എൻഎച്ച്, പിഡബ്ല്യുഡി, എൽഎസ്ജിഡി, ദുരന്തനിവാരണസേന, ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകൾ എന്നിവരുടെ സംഘമാണ് വിദഗ്ധ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
ശാസ്ത്രീയമായ ആസൂത്രണമില്ലാതെയുള്ള നിർമാണ പ്രവർത്തനമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
Tags : Landslide natuvisesham local news