കൊച്ചി കോര്പറേഷൻ ഭരണ സമിതിക്കെതിരെ കോണ്‍ഗ്രസിന്റെ കുറ്റപത്രം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പുറത്തിറക്കുന്നു.
കൊച്ചി: കൊച്ചി നഗരത്തെ നരക തുല്യമാക്കിയ ഭരണമായിരുന്നു എല്‍ഡിഎഫിന്റേതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കൊച്ചി കോര്പറേഷന് ഭരണ സമിതിക്കെതിരെ കോണ്‍ഗ്രസ് കുറ്റപത്രം പുറത്തിറക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊതുക് നിവാരണം, വെള്ളക്കെട്ട് ഇല്ലാതാക്കല്‍, മാലിന്യ സംസ്കരണം തുടങ്ങി നഗരത്തെ ബാധിക്കുന്ന പ്രാഥമിക വിഷയങ്ങളില്‍ കോര്പറേഷന് ചെറു വിരല്‍ അനക്കിയിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനായി പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാര്‍ ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതി നടപ്പാക്കിയെങ്കിലും അമ്പേ പരാജയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കൊച്ചി നഗരത്തിന് പ്രത്യേക പരിഗണന നല്‍കും. യുഡിഎഫിന്റെ സ്വപ്ന പദ്ധതിയായ കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതി യാഥാര്‍ഥ്യമാക്കും. കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇന്ധന ഗതാഗതത്തിനും രണ്ടാം ഘട്ടത്തില്‍ ചരക്ക് ഗതാഗതത്തിനും മൂന്നാം ഘട്ടത്തില്‍ യാത്രാ ഗതാഗതത്തിനും പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ രണ്ട് പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളെയും 11 മിനി പോര്‍ട്ടുകളെയും ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ മംഗലാപുരം മുതല്‍ കന്യാകുമാരിവരെയുള്ള മത്സ്യബന്ധന മേഖലയ്ക്കും ഉണര്‍വാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഇനിയും വികസിക്കേണ്ടതുണ്ട്, ഗ്രേറ്റര്‍ കൊച്ചിക്കും അപ്പുറത്തുള്ള വികസനമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. കൊച്ചി കോര്പറേഷന് ഭരണം യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും അതിനുള്ള വിശ്രമമില്ലാത്ത നാളുകളാണ് ഇനിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എംപിമാരായ ഹൈബി ഈഡന്, അഡ്വ. ജെബി മേത്തര്‍, എംഎല്‍എമാരായ കെ.ബാബു, ടി.ജെ.വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത്, മാത്യു കുഴല്നാടന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : LDF V.D. Satheesan Local News Ernakulam Nattuvishesham