തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് ജനുവരി ഏഴു മുതൽ 13 വരെ നിയമസഭാ വളപ്പിൽ നടക്കും. പുസ്തകോത്സവത്തിൽ പ്രവേശനം സൗജന്യമാണ്. ഈ ദിവസങ്ങളിൽ കേരള നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും സന്ദർശിക്കാനും അവസരമുണ്ടായിരിക്കും. ഇരുന്നൂറിലധികം പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിൽ 250ലേറെ സ്റ്റാളുകളാണ് ഇത്തവണയും നിയമസഭാവളപ്പിൽ തയാറാകുന്നത്.
തസ്ലിമ നസ്രിൻ, റാണാ അയൂബ്, ചൂളാനന്ദ സമരനായകെ, പ്രഫുൽ ഷിലേദാർ, സൈറ ഷാ ഹലീം, ബാനു മുഷ്താഖ് തുടങ്ങി ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ നിരവധി എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും സാമൂഹികസാംസ്കാരിക പ്രവർത്തകർക്കുമൊപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരും പുസ്തകോത്സവത്തിൽ പങ്കെടുക്കും. പുസ്തകപ്രകാശനങ്ങൾ, പുസ്തകചർച്ചകൾ, സംവാദങ്ങൾ, എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ എന്നിങ്ങനെ ആറു വേദികളിലായി, നിരവധി പരിപാടികൾ പുസ്തകോത്സവത്തെ സന്പന്നമാക്കും.
വിദ്യാർഥികൾക്ക് പ്രത്യേകമായി സജ്ജീകരിക്കുന്ന സ്റ്റുഡന്റ്സ് കോർണറിൽ നിരവധി പ്രമുഖർ കുട്ടികളുമായി സംവദിക്കും. പപ്പറ്റ് ഷോകൾ, മാജിക് ഷോകൾ, കുട്ടികളുടെ പരിപാടികൾ തുടങ്ങിയവ സ്റ്റുഡന്റ് കോർണർ വേദിയെ ആകർഷകമാക്കും. പ്രസാധകർ സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനങ്ങളും ചർച്ചകളും നിയമസഭയിലെ മൂന്നു വേദികളിലായി നടക്കും. നിയമസഭയുടെ പ്രവർത്തനങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന മാതൃകാ നിയമസഭ എന്ന പരിപാടി മാത്രം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ പഴയ നിയമസഭാ ഹാളിൽ നടക്കും.
2026 ജനുവരി എട്ടു മുതൽ 12 വരെ വടക്കൻ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കപ്പെടുമെന്നത് ഇത്തവണത്തെ പുസ്തകോത്സവത്തെ സവിശേഷ അനുഭവമാക്കി മാറ്റും.