പ്രതി ജോഗീന്ദർ ഉറാവ.
തലശേരി: ജാർഖണ്ഡ് സ്വദേശിനിയായ മമതകുമാരി (20) കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയും. ജാർഖണ്ഡ് സ്വദേശിയായ ജോഗീന്ദർ ഉറാവയെയാണ് തലശേരി ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. ഐപിസി 302ാം വകുപ്പ് പ്രകാരം ബുധനാഴ്ച കുറ്റക്കാരനായി കണ്ടെത്തിയ പ്രതിക്ക് ഇന്നലെ ഉച്ചകഴിഞ്ഞാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട മമത കുമാരിയുടെ ആശ്രിതരെ ജാാർഖണ്ഡിൽ കണ്ടെത്തി നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകി.
തലശേരിക്കാരനായ മൈക്കിൾ ജോർജിന്റെ ഉടമസ്ഥതയിൽ പേരാവൂർ ആര്യപ്പറമ്പിലുള്ള സെന്റ് മൈക്കിൾ റബർ എസ്റ്റേറ്റിൽ ജോലിക്കാരിയായി കഴിയവെയാണ് മമതകുമാരി കൊല്ലപ്പെട്ടത്. എസ്റ്റേറ്റ് ജോലിക്കാരനായ പ്രതി ജോഗീന്ദർ ഉറാവ 2021 മേയിൽ നാട്ടിൽ പോയി വന്നപ്പോൾ ഭാര്യയാണെന്ന് പറഞ്ഞാണ് മമതകുമാരിയെ കൂട്ടിക്കൊണ്ടുവന്നത്.
രണ്ടു പേരും എസ്റ്റേറ്റിൽ ജോലി ചെയ്ത് എസ്റ്റേറ്റിലുള്ള ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടയിൽ മമതകുമാരിക്ക് പനി ബാധിച്ച് പരിയാരം ആശുപത്രിയിൽ ചികിത്സയിലായി.
ചികിത്സ കഴിഞ്ഞ് തിരിച്ച് വന്നതിന് ശേഷവും മമതകുമാരിക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്തതിനാൽ ജോഗീന്ദർ മമതകുമാരിയെ ശുശ്രൂഷിച്ച് ക്വാർട്ടേഴ്സിൽ തന്നെ കഴിയുകയായിരുന്നു. 2021 ജൂലൈ 15 ന് മമതകുമാരി മരിച്ചു. പനി കാരണമാണ് മരിച്ചതെന്ന് ജോഗീന്ദർ പറഞ്ഞു.
എന്നാൽ, മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള മരണകാരണം തലയ്ക്കും ശരീരത്തിലുമേറ്റ മർദനമാണെന്ന് കണ്ടെത്തി. തുടർന്ന് പേരാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോഴാണ് മമതകുമാരിയെ ജോഗീന്ദർ വിവാഹം കഴിച്ചിട്ടില്ലെന്നും കാമുകി മാത്രമാണെന്നും മനസിലായത്. നിയമപരമായി വിവാഹം കഴിക്കാത്തതും മമതകുമാരിയെ ശുശ്രൂഷിച്ച് മടുത്തതിനാലും ജീവിച്ചിരിക്കുന്നത് ബാധ്യതയാകുമെന്ന് കരുതിയും 2021 ജൂലൈ 12 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ നിരന്തരം ആക്രമിക്കുകയായിരുന്നു.
ചെരിപ്പുകൊണ്ട് ഇരുതുടകളിലും അടിച്ചും നെഞ്ചിൽ ചവുട്ടി എല്ല് പൊട്ടിച്ചും തല ചുമരിൽ പിടിച്ച് ഇടിച്ചും പരിക്കേല്പിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായത്. 15 ന് രാവിലെ 11.30 ഓടെയാണ് മമതകുമാരി മരിച്ചത്. മരണം കൊലപാതകമാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി. പേരാവൂർ ഇൻസ്പെക്ടർ എം.എൻ. ബിജോയിയാണ് കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 32 സാക്ഷികളെ വിസ്തരിച്ചു. 41 രേഖകളും അഞ്ച് തൊണ്ടിസാധനങ്ങളും ഹാജരാക്കി. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ പരിഗണിച്ചാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാം ദാസ് ഹാജരായി.
Tags : imprisonment natuvisesham local news പ്രതി ജോഗീന്ദർ ഉറാവ.