ആലുവ: ഫോറെക്സ് ട്രേഡിംഗ് വഴി ലാഭം വാഗ്ദാനം ചെയ്ത് 41 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ വിദേശത്ത് നിന്ന് കോഴിക്കോട് വന്നിറങ്ങിയപ്പോൾ അറസ്റ്റ് ചെയ്തു. കാസർഗോഡ് ഇരിയാൻ പള്ളം വീട്ടിൽ മുഹമ്മദ് ഹബീബ് റഹ്മാ(25)നെയാണ് റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
ആൻസോ ക്യാപ്പിറ്റൽ എന്ന കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞാണ് കോടനാട് ചേരാനല്ലൂർ സ്വദേശിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. ഇയാളുടെ പക്കൽനിന്ന് പല തവണയായി 41,21,514 രൂപ തട്ടിയെടുക്കുകയും ചെയ്തു.
2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽ നിന്നു പണം അയപ്പിക്കുകയായിരുന്നു. പത്ത് ബാങ്കിംഗ് ഇടപാടുകളിലൂടെയാണ് പണം കൈക്കലാക്കിയത്. തുടർന്ന് 1,11,552 രൂപ പരാതിക്കാരന് അയച്ച് കൊടുത്തു. ലാഭം ഉൾപ്പെടെ ബാക്കി 40, 09,962 രൂപ നൽകാതിരുന്നതോടെയാണ് പോലീസിൽ പരാതി നല്കിയത്.
അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാണ് അന്വേഷണസംഘം മുഹമ്മദ് ഹബീബ് റഹ്മാനിലേക്ക് എത്തുന്നത്. അന്വേഷണത്തിൽ ഇയാൾ വിദേശത്താണെന്ന് അറിഞ്ഞതിനെ തുടർന്ന് ഇയാൾക്കെതിരേ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോളാണ് മുഹമ്മദ് ഹബീബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്ഐമാരായ സി.കെ. രാജേഷ്, ടി.കെ. വർഗീസ്, എഎസ്ഐ ടി.കെ. സലാവുദ്ദീൻ, എസ്സിപിഒ പി.കെ. ദിനേശൻ, സിപിഒമാരായ ജെറി കുര്യാക്കോസ്, അൽബിൻ പീറ്റർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്
Tags : nattu vishesham Man arrested Kozhikode