അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തിയാക്കിയ മൾട്ടി പർപ്പസ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കായികമന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുന്നു.
അമ്പലപ്പുഴ: സംസ്ഥാനത്ത് 3400 കോടി രൂപയുടെ കായിക അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ഇതിൽ 50 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചതായും കായികമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തിയാക്കിയ മൾട്ടിപർപ്പസ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ചെറുതും വലുതുമായ 369 സ്റ്റേഡിയങ്ങളുടെ നിർമാണം ഇതിനോടകം പൂർത്തിയാക്കി. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി 169 കളിക്കളങ്ങളാണ് നിർമിക്കുന്നത്. സംസ്ഥാന-ജില്ലാ സ്പോർട്സ് കൗൺസിലുകൾക്ക് താഴെ പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകൾ രൂപീകരിച്ചുവരികയാണ്.
രാജ്യത്താദ്യമായി സ്പോർട്സ് ഇക്കണോമി നടപ്പിലാക്കുന്ന സംസ്ഥാനമായും കായികനയം നടപ്പിലാക്കിയ സംസ്ഥാനമായും കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.
അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവത്തിന്റെ ഭാഗമായി ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലാണ് സ്റ്റേഡിയം നിർമിച്ചത്.
എച്ച്. സലാം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷവും കായികവകുപ്പിന്റെ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയുമുൾപ്പെടെ ഒരു കോടി രൂപ ചെലവിൽ നിർമിച്ച സ്റ്റേഡിയത്തിൽ മഡ് ഫുട്ബോൾ കം ക്രിക്കറ്റ്, സിന്തറ്റിക് ബാസ്കറ്റ്ബോൾ, വോളിബോൾ, സൈക്കിൾ പോളോ എന്നിവക്കുള്ള കോർട്ടുകളാണ് സജ്ജമാക്കിയത്. ഇന്റർലോക്ക്, ഡ്രെയിനേജ്, ഫെൻസിംഗ് എന്നിവയുംപൂർത്തീയാക്കി. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ എച്ച്. സലാം എംഎൽഎ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, വൈസ് പ്രസിഡന്റ് പി. രമേശൻ, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ. ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Ambalappuzha nattuvisesham local news