ദേശീയ പൈതൃക ഇടനാഴിയുടെ സ്ഥലപരിശോധന നടത്തുന്നതിന്റെ ഭാഗമായി ഇ. ചന്ദ്രശേഖരൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം കാരാട്ടുവയലിലെത്തിയപ്പോൾ.
കാഞ്ഞങ്ങാട്: നഗരത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ ദേശീയ പൈതൃക ഇടനാഴിക്കായി ആലാമിപള്ളി മുതൽ അജാനൂർ പഞ്ചായത്തിലെ മടിയൻ വരെയുള്ള ഭാഗത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തി. ഇ. ചന്ദ്രശേഖരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ്, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ വി.വി. രമേശൻ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.എ. നസീബ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എ.കെ. ജിജേഷ് കുമാർ, പദ്ധതി ആദ്യമായി മുന്നോട്ടുവച്ച സാമൂഹ്യ പ്രവർത്തകൻ കെ. പ്രസേനൻ എന്നിവരടങ്ങിയ സംഘം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തി.
സ്വാതന്ത്ര്യസമര സേനാനികളുടെയും സാംസ്കാരിക നായകരുടെയും ജന്മ-കർമഭൂമികളിലൂടെയാണ് പൈതൃക ഇടനാഴി വിഭാവനം ചെയ്തിട്ടുള്ളത്. കാഞ്ഞങ്ങാട് നഗരസഭയിലും അജാനൂർ പഞ്ചായത്തിലുമായാണ് ബന്ധപ്പെട്ട പ്രദേശങ്ങൾ സ്ഥിതിചെയ്യുന്നത്. മഹാകവി പി. കുഞ്ഞിരാമൻ നായർ, വിദ്വാൻ പി. കേളു നായർ, എ.സി. കണ്ണൻ നായർ, രസികശിരോമണി കോമൻ നായർ, കെ. മാധവൻ, വിദ്വാൻ കെ.കെ. നായർ, കാനായി കുഞ്ഞിരാമൻ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിലൂടെയാണ് ഇടനാഴി കടന്നുപോകുന്നത്. ചെമ്മട്ടംവയലിലെ കെ. മാധവൻ സ്മാരകവും വെള്ളിക്കോത്ത് നിർമാണം നടക്കുന്ന വിദ്വാൻ പി. സ്മാരക സാംസ്കാരിക സമുച്ചയവും പദ്ധതിയുടെ ഭാഗമാകും.
പദ്ധതി യാഥാർഥ്യമാക്കുന്നതിനൊപ്പം കാരാട്ടുവയലിലെ കാർഷിക പുനരുദ്ധാരണം, ചളിക്കളങ്ങളിലെ കായികവിനോദങ്ങൾ, മേലാങ്കോട്ട് ഷേക്സ്പീരിയൻ മാതൃകയിലുള്ള നാടകശാലയും പാർക്കും ചരിത്ര സങ്കേതമായ കാലിഡോസ്കോപ്പും ഉൾപ്പെടുന്ന സാംസ്കാരിക സമുച്ചയം, ചെറുകിട-പാരമ്പര്യ കുടിൽ വ്യവസായങ്ങളുടെ നവീകരണം, കുശവൻകുന്നിൽ മൺപാത്ര/ പ്രതിമാ നിർമാണശാല, മുച്ചിലോട്ട് ചക്കിലാട്ടിയ വെളിച്ചെണ്ണ ഉത്പാദനകേന്ദ്രം, തെയ്യം അണിയലം അക്കാദമി, അടോട്ട് കൈത്തറി പുനരുദ്ധാരണം, പഴവർഗ തോട്ടവും മൂല്യവർധിത ഉത്പന്നങ്ങളും എന്നിങ്ങനെ ഒട്ടേറെ അനുബന്ധ പദ്ധതികളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇതുവഴി ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
പദ്ധതി സംബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ റിപ്പോർട്ട് തയാറാക്കി വൈകാതെ സർക്കാരിന് സമർപ്പിക്കാനാണ് ധാരണ.