എടത്വ: കേന്ദ്രസര്‍ക്കാരിന്റെ മിനിമം സപ്പോര്‍ട്ട് വിലയില്‍ കടിച്ചുതൂങ്ങി സംസ്ഥാന സര്‍ക്കാര്‍ നെല്ലുസംഭരണ വിലയില്‍ കള്ളക്കളി നടത്തുന്നതായി കേരള കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നേരിയ വിലവര്‍ധന വരുത്തി കര്‍ഷകരെ വരുതിയിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പിണറായി മന്ത്രിസഭയില്‍ രണ്ടുവട്ടവും ധനകാര്യ വകുപ്പ് ഭരിച്ചിരുന്ന മന്ത്രിമാര്‍ നെല്ലുസംഭരണ വിലയില്‍ വര്‍ധന പ്രഖ്യാപിച്ചിരുന്നു.
2021 ല്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിച്ച കേരള ബജറ്റില്‍ 28 രൂപ സംഭരണവില നിശ്ചയിച്ചിരുന്നു. ഈ കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 18.68 രൂപ മിനിമം സപ്പോര്‍ട്ട് വിലയായി നല്‍കിയരുന്നു. സംസ്ഥാന സര്‍ക്കാര്‍ 9.32 രൂപയാണ് സംവരണവിഹിതമായി നല്‍കിയത്. 2022ല്‍ രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നെല്ലിന്റെ താങ്ങുവില 28 രൂപ 20 പൈസയായി ഉയര്‍ത്തി. ഇതിനായി 50 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതേ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ 72 പൈസയും, 2022-23 ല്‍ ഒരു രൂപയും, 2023-24 ലെ 1.43 രൂപയും, 2024-25 ലെ 1.17 രൂപയും 2025-26 ലേക്ക് 69 പൈസയും വര്‍ധിപ്പിച്ചു. കേന്ദ്ര വിഹിതമായി നിലവില്‍ 23. 69 രൂപയാണ് നല്കി വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റുകളിലൂടെ വര്‍ധിപ്പിച്ച ഉത്പാദന പ്രോത്സാഹനമായ 9 രൂപ 52 പൈസയും ചേര്‍ന്നാല്‍ ഒരു കിലോ നെല്ലിന് 33 രൂപ 21 പൈസ ലഭിക്കേണ്ടതാണ്. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി കേന്ദ്രം വര്‍ധിപ്പിച്ച മിനിമം സപ്പോര്‍ട്ട് പ്രൈസിന്റെ ആനുകൂല്യം സംസ്ഥാന വിഹിതത്തില്‍നിന്ന് കുറവുചെയ്ത വകയില്‍ 606.87 കോടി രൂപയുടെ നഷ്ടമാണ് നെല്‍കര്‍ഷകര്‍ക്ക് ഉണ്ടായത്.
കര്‍ഷക സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 1 രൂപ 11 പൈസയുടെ വര്‍ധന വരുത്തി മിനിമം താങ്ങുവില 30 രൂപയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതത്തിനൊപ്പം സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കാതെ നല്കിയിരുന്നെങ്കില് ഒരു കിലോ നെല്ലിന് 35 രൂപ വീതം കര്ഷകന് ലഭിക്കുമായിരുന്നു. കേരളത്തെ അന്നമൂട്ടുന്ന കര്‍ഷകരുടെ മുറവിളി സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസുകുട്ടി മാത്യു ചീരംവേലില്‍ പറഞ്ഞു.
Tags : Paddy prices natuvisesham local news