നെടുമുടി പഞ്ചായത്ത് ഓഫീസിനു സമീപം വർഷങ്ങളായി തരിശായി കിടക്കുന്ന നിലം.
ചമ്പക്കുളം: കുട്ടനാട്ടിൽ തരിശുനിലങ്ങളുടെ അളവു വർധിക്കുന്നു. ജലസേചന, ജല നിർഗമന സൗകര്യമില്ലാത്തതിന്റെ പേരിൽ കൃഷി ചെയ്യാനാവാതെ തരിശായി മാറ്റപ്പെടുന്ന നിലങ്ങളാണധികവും.
പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളും വഴികളുമാണ് ഇക്കാര്യത്തിൽ വില്ലനാകുന്നത്. ബന്ധപ്പെട്ട പാടശേഖര സമിതികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി ചിന്തിച്ചാൽ സൗകര്യം ഒരുക്കി കൃഷി നടത്താൻ സാധിക്കും.
ഇക്കാര്യത്തിൽ വിശദമായ പഠനങ്ങൾ ഉണ്ടാവുകയും നിലവിലുള്ള തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിന് കേന്ദ്രീകൃത പദ്ധതികൾ ഉണ്ടാവുകയും വേണമെന്നാണ് കർഷകരുടെ ആവശ്യം. തരിശുനില കൃഷിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പല പദ്ധതികൾ കൊണ്ടുവരുന്നുണ്ടെങ്കിലും അവയെല്ലാം പണം പാഴാക്കുന്ന പദ്ധതികളായി മാറുന്ന അവസ്ഥയാണ്.