നർക്കിലക്കാട്: കെഎസ്ആർടിസിയുടെ വെള്ളരിക്കുണ്ട്-എറണാകുളം സ്വിഫ്റ്റ് ബസിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ സ്റ്റോപ്പിൽനിന്ന് കയറ്റാതെ ജീവനക്കാരുടെ പിടിവാശി. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകാനായി ടിക്കറ്റെടുത്ത ദിലീപ് എന്ന യുവാവിനാണ് ദുരനുഭവമുണ്ടായത്. നർക്കിലക്കാട് സ്റ്റോപ്പിൽവച്ച് യാത്രക്കാരൻ കൈകാണിച്ചിട്ടും നിർത്താതെ പോകാൻ ശ്രമിച്ച ബസ് നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ജീവനക്കാർ ഒരു മണിക്കൂറോളം നേരം ബസ് ഇവിടെത്തന്നെ നിർത്തിയിടുകയും ചെയ്തു. ഒടുവിൽ ചിറ്റാരിക്കാലിൽ നിന്ന് പോലീസെത്തി പ്രശ്നങ്ങൾ പറഞ്ഞുതീർത്തതിനു ശേഷമാണ് ബസ് യാത്ര തുടർന്നത്. ഇന്നലെ സന്ധ്യയ്ക്ക് ഏഴോടെയായിരുന്നു സംഭവം.
ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെള്ളരിക്കുണ്ട് കഴിഞ്ഞാൽ ഈ ബസിന് അടുത്ത ബുക്കിംഗ് സ്റ്റേഷനായി കാണിക്കുന്നത് ചിറ്റാരിക്കാലാണ്. എന്നാൽ ഈ രണ്ട് സ്ഥലങ്ങൾക്കിടയിലെ മറ്റു സ്റ്റോപ്പുകളിലും സാധാരണനിലയിൽ ബസ് നിർത്തി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാറുണ്ട്. ഈ രീതിയിൽ ഇന്നലെ നർക്കിലക്കാട് ആളുണ്ടെന്ന് ദിലീപ് കണ്ടക്ടറെ മുൻകൂട്ടി വിളിച്ച് അറിയിച്ചിരുന്നു.
എന്നാൽ അവിടെ നിർത്താനാകില്ലെന്നും ചിറ്റാരിക്കാലിലേക്ക് വരണമെന്നും കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. ആ സമയത്ത് പെട്ടെന്ന് ചിറ്റാരിക്കാലിലേക്ക് മറ്റു ബസുകളൊന്നും കിട്ടിയില്ല. നർക്കിലക്കാട് സ്റ്റോപ്പിൽ കാത്തുനിന്ന ദിലീപിനു മുന്നിൽ ആദ്യമെത്തിയത് ബുക്ക് ചെയ്ത് സ്വിഫ്റ്റായിരുന്നു. ദിലീപ് കൈ കാണിച്ചിട്ടും ബസ് നിർത്താതിരുന്നതോടെയാണ് നാട്ടുകാർ ബസ് തടഞ്ഞുനിർത്തി യാത്രക്കാരനെ കയറ്റിയത്. എന്നാൽ ഇതിന്റെ വാശിക്ക് ജീവനക്കാർ ബസ് അവിടെത്തന്നെ നിർത്തിയിട്ട് ഗതാഗതതടസം സൃഷ്ടിക്കുകയായിരുന്നു. മലയോരമേഖലയിൽ നിന്ന് നിറയെ യാത്രക്കാരുണ്ടാകാറുള്ള ബസിലെ ജീവനക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ നാട്ടുകാർ ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
Tags : Passenger nattuvishesham local news