കൊല്ലം: തെരഞ്ഞടുപ്പ് അടുത്തപ്പോൾ ഇലക്ഷൻ സോപ്പുമായി രംഗത്തു വന്ന ഇടതു മുന്നണിയുടെ കപട മുഖം ജനങ്ങൾ തിരിച്ചറിയുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. സാമൂഹ്യ സുരക്ഷാ പെൻഷൻ ഉയർത്തുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നാലര വർഷം പൂഴ്ത്തിവച്ച ശേഷം നാനൂറ് രൂപ ഉയർത്തിയെന്നു പ്രഖ്യാപിച്ചതു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെ ഇടതുപക്ഷ അഴിമതി ഭരണത്തിനെതിരേ എൻ.കെ.പ്രേമചന്ദ്രൻ എംപി നയിച്ച ജനകീയ കുറ്റവിചാരണ യാത്രയുടെ സമാപന സമ്മേളനം കാവനാട് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
താൻ പ്രഖ്യാപിച്ച ആനുകൂല്യങ്ങളൊന്നും തങ്ങളുടെ തലയിൽ വന്നു പെടില്ലെന്ന് പിണറായി വിജയന് ഉറപ്പുണ്ട്. പണ്ടും ഇടതു മുന്നണി ഇതാണു ചെയ്തിട്ടുള്ളത്. ക്ഷേമ പെൻഷനുകളോ ആനുകൂല്യങ്ങളോ ഉയർത്താതിരുന്നതും വഞ്ചനയാണ്. ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ വളരെ ക്രൂരമായ സമീപനമാണ് സര്‍ക്കാര്‍ എടുത്തത്. മുപ്പത് വർഷത്തെ ഇടതു ഭരണം വികസന മുരടിപ്പ് മാത്രം സമ്മാനിച്ച കൊല്ലത്ത് ഇക്കുറി യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയർമാൻ അൽഫോൻസ് അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎൽഎ, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, വി.എസ്.ശിവകുമാർ, പി. രാജേന്ദ്ര പ്രസാദ്, കെ.സി. രാജൻ, നൗഷാദ് യൂനുസ്, കെ.എസ്. വേണുഗോപാൽ, അഡ്വ.ബിന്ദു കൃഷ്ണ, എ.കെ ഹഫീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Ramesh Chennithala UDF Local News Nattuvishesham Kollam