പെരിന്തൽമണ്ണ നഗരസഭയെ അതിദാരിദ്യ്രമുക്ത നഗരമായി ചെയർമാൻ പി. ഷാജി പ്രഖ്യാപിച്ചപ്പോൾ.
പെരിന്തൽമണ്ണ:പെരിന്തൽമണ്ണ നഗരസഭയെ അതിദാരിദ്യ്രമുക്ത നഗരമായി നഗരസഭാ അധ്യക്ഷൻ പി. ഷാജി പ്രഖ്യാപിച്ചു. സർക്കാർ നടപ്പാക്കുന്ന അതിദാരിദ്യ്ര നിർമാർജന പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ 106 അതിദാരിദ്യ്ര കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ഇവരിൽ ഓരോരുത്തരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനായി നഗരസഭ പ്രത്യേക ഇടപെടലുകൾ ആരംഭിച്ചു. സംസ്ഥാനതല അതിദാരിദ്യ്രമുക്ത പ്രഖ്യാപനം നവംബർ ഒന്നിന് നടക്കും. അതിന് മുന്നോടിയായി നഗരസഭാ തലത്തിൽ നടപ്പാക്കുന്ന പ്രഖ്യാപനം പെരിന്തൽമണ്ണയെ സാമൂഹിക ഉത്തരവാദിത്വത്തിലും മനുഷ്യസൗഹൃദ പ്രവർത്തനങ്ങളിലും മുന്നിൽ നിർത്തുന്നതായി ചെയർമാൻ പറഞ്ഞു.
വീടില്ലാത്തവർക്ക് ഭവനസഹായം, തൊഴിൽരഹിതർക്ക് തൊഴിൽ, വിദ്യാഭ്യാസം നഷ്ടപ്പെട്ട കുട്ടികൾക്ക് പഠനം പുനരാരംഭിക്കാനുള്ള പിന്തുണ, രോഗബാധിതർക്ക് ചികിത്സാസഹായം തുടങ്ങിയ പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
പ്രഖ്യാപന ചടങ്ങിൽ വൈസ് ചെയർപേഴ്സണ്‍ എ. നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ അന്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, അഡ്വ. ഷാൻസി, കെ. ഉണ്ണികൃഷ്ണൻ, മൻസൂർ നെച്ചിയിൽ, കൗണ്‍സിലർമാർ, നഗരസഭാ സെക്രട്ടറി ജെ.ആർ. ലാൽകുമാർ, ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, സിഡിഎസ് ചെയർപേഴ്സണ്‍ പി. സീനത്ത്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.