കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിൽ കൂവപ്പള്ളി കുന്നേൽവീട്ടിൽ കെ.കെ. സുനിൽകുമാറി(41)നു 19 വർഷം കഠിന തടവും 50,000 രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 40,000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.
2024 മാർച്ച് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ത്രിദീപ്ചന്ദ്രൻ രജിസ്റ്റർ ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയായിരുന്ന എം. അനിൽകുമാർ പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചു. വിചാരണയ്ക്കിടയിൽ പ്രതി ഒളിവിൽ പോവുകയും മുണ്ടക്കയം പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.
Tags : POCSO case nattuvisesham local news