മുട്ടം: പ്രായപൂർത്തിയാകീത്ത പെൺകുട്ടിയെ പിഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 57 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൂലമറ്റം പുത്തൻപുരയ്ക്കൽ അശ്വിൻ കണ്ണനെ (25) യാണ് തൊടുപുഴ പോക്സോ പ്രത്യേക ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. താമസസ്ഥലത്ത് അതിക്രമിച്ചു കയറി പലതവണ പിഡിപ്പിച്ചുവെന്നാണ് കേസ്. 2020 മാർച്ചിൽ വിവിധ ദിവസങ്ങളിലാണ് കേസിനാധാരമായ സംഭവം.
പിഡനവിവരം ഇടുക്കി ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയായാണെന്നു കണ്ടെത്തി. കരിങ്കുന്നം പോലിസിൽ നൽകിയ മൊഴിയാണ് കേസിന് ആധാരം. പ്രതിയുടെ ഡിഎൻഎ പരിശോധനയിൽ കുട്ടിയുടെ പിതൃത്വം തെളിഞ്ഞിരുന്നു. താമസസ്ഥലത്ത് അതിക്രമിച്ചു കയറിയതിന് ഏഴു വർഷം കഠിനതടവും അന്പതിനായിരം രൂപ പിഴയുമുണ്ട്. പിഴ ഒടുക്കാൻ വീഴ്ചവരുത്തിയാൽ ഒരു വർഷം തടവുകൂടി അനുഭവിക്കണം.
വിവിധ തവണ പിഡിപ്പിച്ച് ഗർഭിണിയാക്കിയ കുറ്റങ്ങൾക്ക് അന്പതു വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയുമുണ്ട്. തുകയിൽ രണ്ടു ലക്ഷം നഷ്ടപരിഹാരമായ അതിജീവിതക്കു നൽകണം. തുക അടയ്ക്കാത്ത പക്ഷം അഞ്ചു വർഷം കഠിനതടവു കൂടി അനുഭവിക്കണം. പെൺകുട്ടിക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇതിനായി ജില്ലാ ലീഗൽ സർവീസസ് അഥോറിട്ടി നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി. വിചാരണക്കിടെ പ്രതി ഒളിവിലായിരുന്നു. പിന്നീട് മേലുകാവ് സാജൻ സാമുവേൽ കൊലക്കേസിൽ പ്രതിയായതിനെത്തുടർന്ന് അറസ്റ്റിലാകുകയായിരുന്നു. കരിങ്കുന്നം പോലീസ് ചാർജ് ചെയ്ത കേസാണിത്.
Tags : POCSO case nattuvisesham local news