ചെറുതോണി: ഇടുക്കിയിലെ പോക്സോ അതിവേഗ കോടതികൾ നിർത്തലാക്കുന്നു. ഇടുക്കി, ദേവികുളം, കട്ടപ്പന, തൊടുപുഴ എന്നീ നാലു പോക്സോ അതിവേഗ കോടതികളാണ് ജില്ലയിലുള്ളത്. ഈ കോടതികളിലായി നൂറുകണക്കിനു കേസുകളാണു വിധി കാത്തുകിടക്കുന്നത്. ഇടുക്കി കോടതിയിൽ മാത്രം അൻപതിലധികം കേസുകൾ തീർപ്പാക്കാനുണ്ട്. കോടതിയുടെ പ്രവർത്തന കാലാവധി മാർച്ച് 31ന് അവസാനിക്കും. നിലവിലുള്ള കേസുകൾ ജില്ലാ കോടതിയിലേക്കു മാറ്റാനാണ് തീരുമാനം.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി 2019ലാണ് പോക്സോ അതിവേഗ കോടതികൾ ആരംഭിച്ചത്. നിർഭയഫണ്ടിൽനിന്നാണ് കേന്ദ്രസർക്കാർ ഇതിനു ധനസഹായം നൽകുന്നത്. കോടതികളുടെ പ്രവർത്തനച്ചെലവിന്റെ 60 ശതമാനവും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്.
ഓരോ പോക്സോ അതിവേഗ കോടതിയിലും ജുഡീഷ്യൽ ഓഫീസറോടൊപ്പം അഞ്ച് ജീവനക്കാരാണുള്ളത്. ഇതിൽ നാലുപേർ താത്കാലിക ജീവനക്കാരാണ്. ജുഡീഷ്യൽ ഓഫീസർമാരെ താത്കാലിക സ്ഥാനക്കയറ്റം നൽകിയാണ് നിയമിച്ചിരിക്കുന്നത്. നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിലും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കോടതിയുടെ കാലാവധി നീട്ടണമെന്നു ശിപാർശ ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാർ കോടതികൾ അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ്.
Tags : POCSO nattuvishesham local news