തൃക്കരിപ്പൂർ: കടുത്ത മാനസിക പീഡനം മൂലമാണ് വലിയപറമ്പ് ഇടയിലെക്കാട്ടിലെ കോഴിഫാം ഉടമയുടെ ആത്മഹത്യക്ക് പിന്നിലെന്ന് ആരോപണം. പഞ്ചായത്ത് അധികൃതരുടെയും ഇടയിലെക്കാട്ടിലെ ചിലരുടെയും ഇടപെടൽ മൂലമാണ് അച്ഛന്റെ മരണത്തിന് സാഹചര്യമൊരുങ്ങിയതെന്ന് മക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
36 വർഷമായി കോഴി ഫാം നടത്തി കുടുംബം പോറ്റുന്ന വലിയപറമ്പ് ഇടയിലെക്കാട്ടിലെ ഒ. പവിത്രനെ ഒക്ടോബർ 23 നാണ് കവ്വായി കായലോരത്ത് തൃക്കരിപ്പൂർ ആയിറ്റിയിൽ കണ്ടൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ നടത്തിവരുന്ന കോഴി ഫാമിനെതിരെ വലിയപറമ്പ് പഞ്ചായത്ത് ഓഫീസിൽ 38 പേരുൾപ്പെടുന്ന പരാതി നൽകിയ സംഭവത്തിന് പിന്നിൽ വ്യാജ ഒപ്പുകൾ ഇട്ടാണെന്നും ഫാം അടപ്പിച്ചതിൽ മാനസികമായി തളർന്നുപോയതായും തന്നോട് പറഞ്ഞുവെന്ന് ചിക് മംഗളൂരു ശൃംഗേരിയിൽ മൂന്നാംവർഷ നഴ്സിംഗ് വിദ്യാർഥിനിയായ മകൾ അഖിത പറഞ്ഞു.
സ്വയം സംരംഭം നടത്തുന്നതിനുള്ള ലൈസൻസുൾപ്പെടെ എടുത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഫാം പൂട്ടിക്കാനായി നടന്ന ഗൂഡാലോചനയാണ് അച്ഛന്റെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും മകൻ പ്ലസ് ടു വിദ്യാർഥി അവിനാശ് പറഞ്ഞു. സംഭവം സംബന്ധിച്ച് ചന്തേര പോലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.
പത്ര സമ്മേളനത്തിൽ പവിത്രന്റെ മക്കൾക്കൊപ്പം ബിജെപി മണ്ഡലം പ്രസിഡന്റ് ടി.വി. ഷിബിൻ, എം. ഭാസ്കരൻ, പി.കെ. സത്യൻ എന്നിവരും പങ്കെടുത്തു.
Tags : mental torture natuvisesham local news