പെരിന്തൽമണ്ണ. സംസ്ഥാന സർക്കാർ അതി ദാരിദ്ര്യമുക്ത കേരളം പ്രഖ്യാപിച്ചതിന് പിന്നാലെ പെരിന്തൽമണ്ണയിലെ 2871 എസ്സി വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ സാമൂഹിക, സാന്പത്തിക, വിദ്യാഭ്യാസ സർവേ പുറത്തുവിട്ട് നജീബ് കാന്തപുരം എംഎൽഎ.
മൂന്നുമാസങ്ങൾക്കു മുന്പ് നടത്തിയ പഠന റിപ്പോർട്ടാണ് സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്നത്. പെരിന്തൽമണ്ണ- താഴെക്കോട് പഞ്ചായത്തിലെ കുന്നുമ്മൽ സദ്ഗ്രാമത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സർക്കാരിന്റെ പ്രഖ്യാപനത്തിനു ശേഷവും ദയനീയമായ ജീവിത സാഹചര്യത്തിൽ കഴിയുന്ന കുടുംബങ്ങളുടെ ചിത്രങ്ങൾ എംഎൽഎ പുറത്തുവിട്ടു. ടോയ്ലറ്റ്-സാനിറ്റേഷൻ, ഹൗസിംഗ്- ഇൻഫ്രാസ്ട്രക്ചർ, തൊഴിൽ- ഉപജീവനം, ആരോഗ്യം - മെഡിക്കൽ സപ്പോർട്ട് എന്നീ നാലു മാനദണ്ഡങ്ങളാണ് പരിഗണിച്ചത്.
358 സദ്ഗ്രാമങ്ങളിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ ഡെവലപ്മെന്റ് സ്റ്റഡീസ് വിദ്യാർഥികൾ സദ്ഗ്രാമം പ്രൊജക്ടിന് വേണ്ടി നടത്തിയ പഠനം കേരളത്തിലെ അതിദരിദ്രരുടെ ദയനീയ ചിത്രങ്ങളാണ് പുറത്തെത്തിച്ചത്.
വർഷങ്ങളായി വീടില്ലാതെ ടാർപോളിൻ വലിച്ചു കെട്ടിയ ഷെഡിൽ താമസിക്കുന്നവർ, ടോയ്ലറ്റില്ലാത്തവർ, ജീവിത വരുമാനവും സ്ഥിര ജോലിയും ഇല്ലാത്തവർ, എന്നിങ്ങനെ അതിദാരിദ്രരുടെ മാനദണ്ഡമായി പരാമർശിക്കപ്പെട്ട നിരവധി കുടുംബങ്ങൾ നിലനിൽക്കുന്നുണ്ട്. സർവേ നടത്തിയ 2871 കുടുംബങ്ങളിൽ 70 പേർക്ക് ശിചിമുറികളില്ല. മൊത്തം സർവേ ചെയ്ത വീടുകളിലെ 2.4 ശതമാനമാണിത്. സർവേക്ക് വിധേയമാക്കിയ 2871 വീടുകളിൽ 2741 വീടുകളും മതിയായ സൗകര്യമില്ലാത്തവയാണ്. ഇത്95.5 ശതമാനം വരും.
സ്ഥിര വരുമാനമില്ലാത്ത 1574 കുടുംബങ്ങളുണ്ട്. ആരോഗ്യ മേഖലയിൽ കൃത്യമായ ചികിത്സ ലഭ്യമല്ലാത്ത 2574 കുടുംബങ്ങളുണ്ട്. 89.6 ശതമാനമാണിത്. താഴെക്കോട് പഞ്ചായത്തിലെ 89.1 ശതമാനവും എസ്സി കുടുംബങ്ങളും ദാരിദ്ര്യരേഖക്ക് താഴെയാണ്. പുലാമന്തോളിലെ വലിയൊരു ശതമാനം ആളുകളും സ്ഥിരവരുമാനമില്ലാത്തവരാണ്.
മുനിസിപ്പാലിറ്റിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. സർവേ ചെയ്ത മൊത്തം വീടുകളിൽ 93.7 ശതമാനം ബിപിഎൽ-എഎവൈ കുടുംബങ്ങളാണ്. ഇത് 85 ശതമാനവും കടുത്ത ദാരിദ്യ്രം അനുഭവിക്കുന്നവരുമാണ്. 10 കുടുംബങ്ങൾ അതിദരിദ്രരാണ്. ഇവർക്ക് 200 രൂപ പോലും ദിവസവരുമാനമില്ല. കേരളത്തിന്റെ ശരാശരി വരുമാനത്തിലും താഴെയാണിത്. ഇത് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ മാത്രം സാഹചര്യമല്ല. കേരളത്തിലെ ഏത് നിയോജക മണ്ഡലത്തിലെ എസ്സി കോളനികൾ പരിശോധിച്ചാലും ലഭിക്കുന്ന വിവരങ്ങൾ ഇതു തന്നെയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടുന്നു.