പണി പൂർത്തീകരിക്കാത്ത ഇടത്താവളം.
ചെങ്ങന്നൂർ: ശബരിമലയുടെ കവാടമെന്നറിയപ്പെടുന്ന ചെങ്ങന്നൂരിൽ തീർഥാടകർക്കായി ഒരുങ്ങുന്ന അത്യാധുനിക ഇടത്താവള സമുച്ചയത്തിന്റെ നിർമാണം ഈ സീസണിലും പാതിവഴിയിൽ. മണ്ഡലകാലത്തിനു മുൻപ് നിർമാണം പൂർത്തിയാക്കി കെട്ടിടം തുറന്നുകൊടുക്കുമെന്ന് ദേവസ്വം ബോർഡും മന്ത്രി സജി ചെറിയാനും നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല.
ചെങ്ങന്നൂരിലെത്തുന്ന ശബരിമല തീർഥാടകർക്ക് ചെങ്ങന്നൂരിൽ മതിയായ സൗകര്യമില്ലെന്നു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ നിവേദനത്തെത്തുടർന്നാണ് മുൻഗണനാ പദ്ധതി പ്രകാരം കെട്ടിടസമുച്ചയം നിർമിക്കാൻ പദ്ധതിയൊരുങ്ങിയത്.
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനു സമീപം കുന്നത്തുമലയിലുള്ള 45 സെന്റ് സ്ഥലത്ത് 10.48 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ നിർമാണം 2022 ലാണ് ആരംഭിച്ചത്.
നാലു വർഷത്തിനകം വിവിധ കാരണങ്ങളാൽ പണി നിർത്തിവച്ചു. 40,000 ചതുരശ്ര അടി വിസ്തീർണമുള്ള സമുച്ചയത്തിൽ താഴത്തെ നിലയിൽ ഒരേസമയം 25 കാറുകൾക്ക് പാർക്കുചെയ്യാൻ സാധിക്കും വിധമായിരുന്നു രൂപകൽപന.
ഒന്നാം നിലയിൽ 200 പുരുഷന്മാർക്കും 100 സ്ത്രീകൾക്കും ഉൾപ്പെടെ 300 പേർക്ക് വിശ്രമിക്കാനുള്ള ഡോർമിറ്ററി, രണ്ടാം നിലയിൽ 350 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന സൗകര്യവും ആധുനിക പാചകശാലയും മൂന്നു ലിഫ്റ്റുകളും ആവശ്യത്തിന് ശുചിമുറികൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
നിർമാണം വൈകുന്നതിനു പിന്നിൽ
2022-ൽ ആരംഭിച്ച പദ്ധതി നാല് വർഷത്തോടടുക്കുമ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണച്ചുമതല. ഇവർ ഉപകരാറുകൾ നൽകി പണി നടത്തുന്നതാണ് കാലതാമസത്തിന് കാരണമെന്നു പറയപ്പെടുന്നു.
നിലവിൽ താഴത്തെ നിലയുടെ ടൈൽസ്, പ്ലംമ്പിംഗ് ജോലികൾ പൂർത്തിയായി. ഒന്നാം നിലയുടെ വാർപ്പ് കഴിഞ്ഞ് ഭിത്തികെട്ട് പുരോഗമിക്കുകയാണ്. രണ്ടാം നിലയുടെ പില്ലർ വാർക്കുന്നതിനുള്ള പണികളും നടക്കുന്ന കെട്ടിടം പൂർണരൂപത്തിലാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരും.
തീർഥാടകർ നേരിടുന്ന ദുരിതം
പ്രതിദിനം 15,000 മുതൽ 20,000 വരെ തീർഥാടകരെത്തുന്ന ചെങ്ങന്നൂരിൽ വിശ്രമകേന്ദ്രത്തിന്റെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിർമാണത്തിനായി പഴയ ശുചിമുറികൾ പൊളിച്ചുനീക്കിയതോടെ ഭക്തർ വലയുകയാണ്. പകരം സംവിധാനമായി ഇ-ടോയ്ലറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ പരിഗണിച്ചിട്ടില്ല.
നിർമാണസ്ഥലത്തിനു സമീപമുള്ള ജല അഥോറിറ്റിയുടെ പഴയ ടാങ്കിന്റെ തൂണുകൾക്ക് ബലക്ഷയം സംഭവിക്കുമോ എന്ന ആശങ്ക നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. മണ്ണടിച്ചിൽ ഒഴിവാക്കാൻ സംരക്ഷണഭിത്തി നിർമിക്കണമെന്നും ആവശ്യമുയരുന്നു.
അടുത്ത മണ്ഡലകാലത്തിന് മുൻപെങ്കിലും നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കണമെന്നാണ് ഭക്തജന സംഘടനകൾ ആവശ്യപ്പെടുന്നത്.
കിഫ്ബി ഫണ്ടിൽനിന്ന് 116 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ആറ് ഇടത്താവളങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിലേത്. നിർമാണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
അടുത്ത മകരവിളക്ക് സീസണിലെങ്കിലും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഭക്തജനങ്ങൾ.