തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഞായറാഴ്ചയാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലായിരുന്ന രാഹുലിനെ ഇന്നലെ രാവിലെ തിരുവല്ല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയശേഷമാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. മാങ്കൂട്ടത്തിലിനുനേരേ കോടതി പരിസരത്തും വഴിയിലും വന്‍ പ്രതിഷേധവും ചീമുട്ടയേറും ഉണ്ടായി.
കാനഡയില്‍ ജോലിയുള്ള കോട്ടയം സ്വദേശിനിയെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും തിരുവല്ലയിലെ ഹോട്ടലില്‍ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
റിമാന്‍ഡില്‍ മാവേലിക്കര സബ്ജയിലിലായിരുന്ന രാഹുലിനെ ഇന്നലെ തിരുവല്ല കോടതിയില്‍ എത്തിച്ചശേഷം തെളിവെടുപ്പിനുവേണ്ടി പോലീസ് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തേക്കുള്ള കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. വന്‍ പോലീസ് അകമ്പടിയോടെ തിരുവല്ലയിലെത്തിച്ച രാഹുലിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയശേഷമാണ് കോടതി സമയത്തിനു മുമ്പുതന്നെ പോലീസ് സുരക്ഷാവലയം ഒരുക്കി കോടതിമുറിയിലെത്തിച്ചത്. രാഹുലിന്റെ അഭിഭാഷകന് അഭിലാഷ് ചന്ദ്രന് ജാമ്യത്തിനുവേണ്ടി അപേക്ഷ നല്‍കിയെങ്കിലും കോടതി അനുവദിച്ചില്ല.
അതിജീവിത നേരിട്ടു ഹാജരായി പരാതി നല്‍കിയിട്ടില്ലെന്നും വൈദ്യപരിശോധയ്ക്കു വിധേയമാക്കിയിട്ടില്ലെന്നും ഇരുവർക്കും വൈദ്യപരിശോധന നടത്തിയ ശേഷമേ അറസ്റ്റ് രേഖപ്പെടുത്താവൂവെന്നു നിയമം നിലനില്‍ക്കേ ഈ നിയമങ്ങളെല്ലാം മറികടന്നാണ് രാഹുലിന്റെ അറസ്റ്റെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. രാഷ്ട്രീയപ്രേരിതമായും അന്യായമായും അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്നും വാദിച്ചു. 16ന് വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.
ജയിലിനുപുറത്ത് കരിങ്കൊടിയും ചീമുട്ടയേറും
മാവേലിക്കര: ലൈംഗിക പീഡനപരാതിയില്‍ റിമാൻഡിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്പെഷല്‍ സബ് ജയിലില്‍നിന്നു തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ പത്തോടെയാണു രാഹുലിനെ പോലീസ് ജയിലിനു പുറത്തേക്ക് എത്തിച്ചത്. പുഞ്ചിരിയോടെയാണ് രാഹുല്‍ പുറത്തേക്കിറങ്ങിയത്.
രാഹുൽ ജയിലിനുപുറത്തക്ക് എത്തിയതോടെ ശക്തമായ മുദ്രാവാക്യം വിളികളും പ്രതിഷേധവും ജയിലിനുപുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തി. പോലീസ് വാനിലേക്കു കയറ്റുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ രാഹുലിനെതിരേ മുട്ട എറിഞ്ഞത്. എന്നാല്‍ മുട്ട പോലീസ് വാനിലാണു പതിച്ചത്. ഇതിനിടെ പ്രതിഷേധക്കാര്‍ രാഹുല്‍ സഞ്ചരിച്ച പോലീസ് വാഹനത്തിനുനേരേ കരിങ്കൊടിയും കാണിച്ചു. പത്തനംതിട്ട നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി അനില്‍ റാവുത്തര്‍, കൂടല്‍ സിഐ സുധീര്‍, മാവേലിക്കര സിഐ സി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജയിലിനുപുറത്ത് കാത്തുകിടന്ന പോലീസ് വാനിലുള്ളിലേക്ക് രാഹുലിനെ കയറ്റിയത്. വാനിനുമുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ പണിപ്പെട്ടാണ് പോലീസ് നിയന്ത്രിച്ചത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി. വിഷ്ണു, സെന്‍ സോമന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.