കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പ്രീമിയം പാർക്കിംഗ് കേന്ദ്രം.
കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റുന്ന വിധത്തിൽ പുതിയ പാർക്കിംഗ് കേന്ദ്രങ്ങളൊരുങ്ങുമ്പോൾ ഏറെ പ്രതീക്ഷകളോടെയാണ് യാത്രക്കാർ കാത്തിരുന്നത്. പക്ഷേ പുതിയ പാർക്കിംഗ് കേന്ദ്രങ്ങൾ തുറന്നു പ്രവർത്തനമാരംഭിച്ചത് തൊട്ടാൽ പൊള്ളുന്ന പാർക്കിംഗ് ഫീസ് നിരക്കുമായാണ്. സ്വന്തം വാഹനമെടുത്തുവന്ന് റെയിൽവേ പാർക്കിംഗ് കേന്ദ്രത്തിൽ വയ്ക്കുന്നതിനേക്കാൾ ലാഭം ഓട്ടോ പിടിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതാണെന്ന നിലയായി.
ഇപ്പോൾ അനധികൃതമായിട്ടാണെങ്കിലും റെയിൽവേ സ്റ്റേഷനിലേക്കുള്ള പാതയോരങ്ങളിൽ വാഹനങ്ങൾ വയ്ക്കേണ്ടിവരുന്ന അവസ്ഥയിലാണ് നല്ലൊരു വിഭാഗം യാത്രക്കാർ. ഇതിൽ കൂടുതലും ഇരുചക്രവാഹനങ്ങളാണ്. പാർക്കിംഗ് കേന്ദ്രങ്ങളുടെ നടത്തിപ്പിന് കരാർ എടുത്തവർ ഏതുനിമിഷവും പോലീസിൽ പരാതി നൽകി ഇത് തടയുമെന്ന ആശങ്കയുമുണ്ട്. കാഞ്ഞങ്ങാട്ടും കാസർഗോട്ടും ഇപ്പോൾ ഇതുതന്നെയാണ് സ്ഥിതി.
രണ്ട് സ്റ്റേഷനുകളിലെയും പുതിയ പാർക്കിംഗ് കേന്ദ്രങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് രണ്ടു മണിക്കൂർ വരെ 10 രൂപ, തുടർന്ന് ആറു മണിക്കൂർ വരെ 15 രൂപ, ആറു മുതൽ 12 മണിക്കൂർ വരെ 20 രൂപ, ഒരു ദിവസത്തേക്ക് 30 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്ക്. മിക്കവാറും യാത്രക്കാർ രാവിലെ വാഹനം കൊണ്ടുവച്ച് വൈകുന്നേരം എടുക്കുന്നവരാണ്. ഇവർ നേരത്തേ 10 രൂപ നൽകിയിരുന്നത് ഇപ്പോൾ 20 രൂപയായി. ഒരു ദിവസത്തേക്ക് നേരത്തേ 20 രൂപയായിരുന്നതാണ് മുപ്പതായത്. രണ്ടു മണിക്കൂറോ ആറുമണിക്കൂറോ നേരം മാത്രം വാഹനങ്ങൾ വയ്ക്കുന്നവർ പൊതുവേ ഉണ്ടാകാറില്ല.
കാറിനാണെങ്കിൽ രണ്ടു മണിക്കൂർ വരെ 20 രൂപ, ആറു മണിക്കൂർ വരെ 30 രൂപ, ആറു മുതൽ 12 മണിക്കൂർ വരെ 60 രൂപ, ഒരു ദിവസത്തേക്ക് 100 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. 12 മണിക്കൂർ വരെ കാർ വയ്ക്കേണ്ടിവരുന്ന സാധാരണ യാത്രക്കാർ ഓരോ ദിവസവും 60 രൂപ നൽകേണ്ടിവരുമെന്ന് സാരം.
കാസർഗോട്ട് പ്രീമിയം
കൊള്ളയും
കാസർഗോഡ്: വൻ നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ കിട്ടുന്ന പ്രീമിയം പാർക്കിംഗ് സംവിധാനവും ഇപ്പോൾ കാസർഗോട്ട് തുടങ്ങിയിട്ടുണ്ട്. എന്നാൽ കോൺക്രീറ്റ് ചെയ്ത സ്ഥലത്ത് വനം വയ്ക്കാമെന്നതല്ലാതെ മറ്റൊരു അധിക സൗകര്യവും ഇവിടെ ലഭ്യമാക്കിയിട്ടില്ല.
മേൽക്കൂര പോലും സ്ഥാപിച്ചിട്ടില്ല. വെയിലും മഴയും പൊടിയും കൊണ്ടാണ് ഇവിടെ വാഹനങ്ങൾ കിടക്കുന്നത്. വാഹനമേതായാലും വയ്ക്കുന്ന സമയം മാത്രം പരിഗണിച്ചാണ് ഇവിടെ നിരക്ക്. ഒരു മണിക്കൂർ വരെ 40 രൂപ, തുടർന്ന് രണ്ട് മണിക്കൂർ വരെ 80, രണ്ടു മുതൽ നാലു മണിക്കൂർ വരെ 200 രൂപ, നാലു മുതൽ എട്ട് മണിക്കൂർ വരെ 300 രൂപ, എട്ട് മുതൽ 12 മണിക്കൂർ വരെ 400 രൂപ എന്നിങ്ങനെയാണ് ഇവിടുത്തെ നിരക്ക്. ഇതിനേക്കാളും വാഹനം സർവീസ് സെന്ററിൽ വയ്ക്കുന്നതാകും നല്ലതെന്ന് ഉടമകൾ ചിന്തിച്ചാൽ കുറ്റം പറയാനാവില്ല.
പ്രീമിയം കേന്ദ്രത്തിൽ 12 മണിക്കൂറിൽ കൂടുതൽ നേരം വാഹനങ്ങൾ വയ്ക്കാൻ പാടില്ലെന്നും നിയമമുണ്ടാക്കിയിട്ടുണ്ട്. തുടർന്നുള്ള ഓരോ 12 മണിക്കൂറിനും 400 രൂപ നിരക്കിൽ ഫൈൻ ഈടാക്കുമെന്നാണ് എഴുതിവച്ചിട്ടുള്ളത്.
ആഴ്ചകൾക്കു മുമ്പ് ഇവിടെ കാർ വച്ച് ഡൽഹിയിലേക്ക് പോയ പെരിയയിലെ ടയർ ഷോപ്പ് ഉടമയ്ക്ക് 2000 രൂപയോളമാണ് ഫീസടയ്ക്കേണ്ടിവന്നത്. തിരിച്ചെത്തുമ്പോഴേക്കും കാർ പൊടിയും കാക്കക്കാഷ്ഠവും നിറഞ്ഞ അവസ്ഥയിലുമായിരുന്നു. ദീർഘദൂര യാത്രക്കാരെയല്ലാതെ മറ്റാരെ ഉദ്ദേശിച്ചാണ് പ്രീമിയം പാർക്കിംഗ് കേന്ദ്രം തുടങ്ങിയതെന്നും വ്യക്തമല്ല. പലപ്പോഴും പ്രീമിയം പാർക്കിംഗ് കേന്ദ്രമാണെന്ന് അറിയാതെയാണ് ഉടമകൾ ഇവിടെ വാഹനം വച്ച് പോകുന്നതെന്നും പിന്നീട് നിരക്ക് അറിയുമ്പോൾ നടത്തിപ്പുകാരുമായി വാക്കേറ്റം പതിവാണെന്നും നാട്ടുകാർ പറയുന്നു.
കാഞ്ഞങ്ങാട്
റെയിൽവേ സ്റ്റേഷൻ റോഡിന് പുതിയ മുഖം
കാഞ്ഞങ്ങാട്: നഗരത്തിൽ വന്നിറങ്ങുന്നവർക്ക് കാലങ്ങളായി ദുരിതക്കാഴ്ചയായിരുന്ന റെയിൽവേ സ്റ്റേഷൻ റോഡിന് പുതിയ മുഖമൊരുങ്ങുന്നു. മത്സ്യമാർക്കറ്റിലെ മലിനജലം പതിവായി സ്റ്റേഷൻ റോഡിലേക്ക് കവിഞ്ഞൊഴുകുന്നത് തടയാൻ റോഡിന്റെ കിഴക്കുവശത്ത് കോൺക്രീറ്റ് ഓവുചാലിന്റെ നിർമാണം പൂർത്തിയായി.
കാലങ്ങളായി തകർന്ന് താറുമാറായി കിടന്നിരുന്ന റോഡ് വീതി കൂട്ടിയും ഉയർത്തിയും കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പ്രവൃത്തികൾ ഇപ്പോൾ നടന്നുവരികയാണ്. ആഴ്ചകൾക്കുള്ളിൽ ഇത് പൂർത്തിയാകുന്നതോടെ നഗരത്തിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് മികച്ച നിലവാരമുള്ള പാതയൊരുങ്ങും.
കോൺക്രീറ്റിംഗ് ജോലികൾ തുടങ്ങിയതോടെ റോഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഇൻഫന്റ് ജീസസ് ഫൊറോന പള്ളിക്കും അരിമല ആശുപത്രിക്കും മുന്നിൽ കൂടിയുള്ള റോഡിലൂടെയാണ് ഇപ്പോൾ പ്രധാനമായും വാഹനങ്ങൾക്ക് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
പ്ലാറ്റ്ഫോമിന്റെ തെക്കുവശത്ത് അരിമല ആശുപത്രിക്കും ദീപ്തി തീയറ്ററിനും ഇടയിലുള്ള ഭാഗത്ത് ഒരുക്കിയ പുതിയ പാർക്കിംഗ് കേന്ദ്രത്തിലേക്കും ഇതുവഴി നേരിട്ട് പ്രവേശിക്കാനാകും. പാർക്കിംഗ് കേന്ദ്രത്തിന്റെ വലിപ്പം കൂട്ടുന്നതിനുള്ള പ്രവൃത്തികളും ഇപ്പോൾ നടന്നുവരികയാണ്. ഇതുകൂടി പൂർത്തിയാകുന്നതോടെ പ്ലാറ്റ്ഫോമിന്റെ തെക്കുവശത്തുള്ള റോഡിലൂടെയും ഇവിടേക്ക് എത്താനാകും.
ദീപ്തി തീയറ്ററിന്റെ വശത്തുകൂടിയുള്ള സ്വകാര്യ റോഡും വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ റോഡിന്റെ ഇരുവശങ്ങളിലുമാണ് ഇപ്പോൾ ഏറ്റവുമധികം ഇരുചക്രവാഹനങ്ങൾ നിർത്തിയിട്ടുള്ളത്. സ്വകാര്യ റോഡായതിനാൽ ഇവിടെ നിർത്തിയിടുന്നതിനെ റെയിൽവേ അധികൃതർക്ക് തടയാനാവില്ലെന്നതും വാഹന ഉടമകൾക്ക് ഗുണകരമാകുന്നു.
പുതിയ റോഡ് പൂർത്തിയായാലും ഇനി പാർക്കിംഗ് കേന്ദ്രം പഴയ സ്ഥലത്തേക്ക് മാറ്റില്ല. പ്ലാറ്റ്ഫോമിന്റെ വടക്കുവശത്ത് നിർമാണം നടക്കുന്ന മേൽപ്പാലവും മറ്റു നിർമാണപ്രവർത്തനങ്ങളുമാകും ഇനി അവിടെ ഉണ്ടാവുക.