അമ്പലപ്പുഴ: അനധികൃത മത്സ്യമാർക്കറ്റിനെതിരേ പ്രതിഷേധമുയർത്തിയ റസിഡന്റ്സ് ഭാരവാഹിക്ക് മർദനമേറ്റ സംഭവത്തിൽ കേസ് പണം വാങ്ങി ഒത്തുതീർപ്പാക്കിയതായി ആക്ഷേപം. ഇദ്ദേഹത്തെ റസിഡന്റ്സ് അസോസിയേഷനിൽനിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായി.
നിലവിൽ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് എതിർവശത്തായി പ്രവർത്തിക്കുന്ന മത്സ്യമാർക്കറ്റ് അമ്പലപ്പുഴ ജംഗ്ഷന് തെക്ക് ഭാഗത്തേക്കു മാറ്റി പ്രവർത്തിപ്പിക്കാനാണ് ഉടമയുടെ തീരുമാനം. ഇതിനെതിരേ അമ്പലപ്പുഴ ടൗൺ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പ്രതിഷേധമുയർത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹിയെ കാറിൽ സഞ്ചരിക്കുമ്പോൾ ഏതാനും ദിവസം മുൻപ് അറവുകാട് ഭാഗത്തുവച്ച് നാലംഗ സംഘം മർദിച്ചത്. അനധികൃത മത്സ്യമാർക്കറ്റ് നടത്തിപ്പുകാരാണ് മർദനത്തിനു പിന്നിലെന്ന് വ്യക്തമായിരുന്നു. മർദനമേറ്റ റസിഡന്റ്സ് ഭാരവാഹി പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ചികിത്സതേടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുന്നപ്ര പോലീസ് കേസെടുക്കുകയും ചെയ്തു. പിന്നീട് പ്രതികളെ തേടിപ്പോയ പോലീസ് ഭരണകക്ഷിയിലെ ഒരു പ്രമുഖ നേതാവ് പറഞ്ഞതനുസരിച്ച് പിൻമാറി.
എന്നാൽ, തൊട്ടുപിന്നാലെ മർദനമേറ്റ റസിഡന്റ്സ് ഭാരവാഹി തന്നെ മർദിച്ച പ്രതികളിൽനിന്ന് ലക്ഷങ്ങൾ വാങ്ങി ഒത്തുതീർപ്പിലെത്തുകയായിരുന്നു.
വളഞ്ഞവഴി എസ്എൻ കവലയ്ക്കു കിഴക്കുവശമുള്ള ഒരു വ്യവസായിയുടെ വസതിയിൽ വച്ചാണ് ഒത്തുതീർപ്പ് പ്രകാരം പണം കൈമാറിയത്. ഭരണകക്ഷിയുടെ വളഞ്ഞ വഴിയിലെ ഒരു പ്രാദേശിക നേതാവാണ് ഇതിനു പിന്നിൽ ചരടുവലിച്ചത്. റസിഡന്റ്സിന് കീഴിലെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന സംഭവത്തിൽ പണം വാങ്ങി ഒത്തുതീർപ്പിലെത്തിയ റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹിയായ ഇദ്ദേഹത്തെ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്നാണ് അംഗങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. റസിഡന്റ്സിലെ വാട്സ് ആപ് ഗ്രൂപ്പിലടക്കം ഈ ആവശ്യം അംഗങ്ങൾ ശക്തമായി ഉന്നയിച്ചിട്ടുണ്ട്.
Tags : Rape case nattuvisesham local news