കൂത്താട്ടുകുളം: മഴയെ തുടർന്നു നിർത്തിവച്ച കൂത്താട്ടുകുളം-പാലാ റോഡിന്റെ അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു. ഇന്നലെ രാവിലെ മുതലാണ് പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ നിർമാണങ്ങൾ പുനരാരംഭിച്ചത്. രാമപുരം കവല മുതൽ മംഗലത്തുതാഴം വരെയുള്ള ഭാഗത്തെ റോഡിന്റെ നിർമാണ പ്രവർത്തനങ്ങളാണ് നടന്നുവന്നിരുന്നത്. ഇതിന്റെ ഭാഗമായി രാമപുരം കവല മുതൽ മാരുതി കവലവരെയുള്ള ഭാഗത്ത് നാല് സ്ഥലങ്ങളിൽ ടൈൽ വിരിക്കുന്ന ജോലികളാണ് പൂർത്തീകരിച്ചിരിക്കുന്നത്.
ടൈൽ വിരിച്ച് സൈഡ് ലോക്ക് പൂർത്തിയായതോടെ മഴ ആരംഭിക്കുകയും നിർമാണം പാതിവഴിയിൽ നിർത്തിവെക്കുകയും ആയിരുന്നു. ഇതിനിടയിൽ നിർമാണം പുനരാരംഭിക്കുവാൻ ശ്രമിച്ചിരുന്നെങ്കിലും മഴ മൂലം പണികൾ നടത്താൻ കഴിഞ്ഞില്ല. അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയും മുമ്പ് ഗതാഗതത്തിനായി റോഡ് തുറന്നു നൽകിയിരുന്നു.
പഴയ റോഡും ടൈൽ വിരിച്ച ഭാഗവും തമ്മിലുള്ള പൊക്കവ്യത്യാസം വാഹന ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ ഭാഗങ്ങളിലെ ടാറിംഗ് വർക്കുകളാണ് രാവിലെ ആരംഭിച്ചത്. പഴയ റോഡും പുതിയ ഭാഗവും തമ്മിലുള്ള സ്ലോപ്പ് മെറ്റിലും ടാറും ഉപയോഗിച്ച് ക്രമീകരിച്ചു. വരും ദിവസങ്ങളിൽ ഇതിനു മുകളിൽ അവസാനവട്ട ടാറിംഗ് നടക്കും. ഇതോടൊപ്പം റോഡിന്റെ വശങ്ങളിലെ ജോലികളും വീടുകളിലേക്കുള്ള സ്ലോപ്പ് ക്രമീകരിക്കലും നടന്നുവരികയാണ്.
ഈ ആഴ്ച്ച് അവസാനത്തോടുകൂടി നിർമാണ പ്രവർത്തനങ്ങൾ പൂർണമായി പൂർത്തീകരിക്കാൻ സാധിക്കുമെന്നും ഇതോടൊപ്പം അമ്പലക്കുളം-മംഗലത്ത് താഴം റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുമെന്നും കൂത്താട്ടുകുളം പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ ടി. വിനീത് അറിയിച്ചു.