മുരിക്കാശേരി: റവന്യു ജില്ലാ കലോത്സവം നാലാംദിനം പിന്നിട്ടപ്പോൾ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ കട്ടപ്പന ഉപജില്ല മുന്നിൽ. കട്ടപ്പന 770 പോയിന്റും തൊടുപുഴ 769 പോയിന്റും നേടിയാണ് ഓവറോളിനുവേണ്ടി പോരാടുന്നത്. രണ്ടുദിവസം മുന്നിലായിരുന്ന അടിമാലി ഉപജില്ല 729 പോയിന്റോടെ മൂന്നാം സ്ഥാനത്തായി.
കുമാരമംഗലം എംകെഎൻഎം എച്ച്എസ്എസ് 200 പോയിന്റുമായി സ്കൂളുകളിൽ മുന്നിൽ നിൽക്കുന്നു. കൂന്പൻപാറ ഫാത്തിമമാതാ ഗേൾസ് എച്ച്എസ്എസ് 186 പോയിന്റോടെ രണ്ടാമതും കല്ലാർ ജിഎച്ച്എസ്എസ് 156 പോയിന്റുനേടി മൂന്നാമതുമാണ്.
എച്ച്എസ്എസ് വിഭാഗത്തിൽ 106 പോയിന്റോടെ കൂന്പൻപാറ ഫാത്തിമമാതാ ഗേൾസ് സ്കൂളും എച്ച്എസ് വിഭാഗത്തിൽ 76 പോയിന്റും യുപി വിഭാഗത്തിൽ 34 പോയിന്റും നേടി കുമാരമംഗലം എംകെഎൻഎം എച്ച്എസ്എസും മുന്നിൽ തുടരുന്നു. 277 ഇനങ്ങൾ പൂർത്തിയായി. ഇതുവരെ 29 അപ്പീലുകൾ ലഭിച്ചു.
തുള്ളലിൽ മൂന്നാം വട്ടവും ശിവാനന്ദ്
ഹയർ സെക്കൻഡറി വിഭാഗം ആണ്കുട്ടികളുടെ ഓട്ടൻതുള്ളലിൽ ശിവാനന്ദ് വീണ്ടും സംസ്ഥാനതലത്തിൽ യോഗ്യത നേടി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഓട്ടൻതുള്ളലിൽ ശിവാനന്ദ് തന്നെയാണ് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തിൽ ഫങ്കെടുക്കുന്നത്. ഒന്പതാം ക്ലാസിൽ പഠിക്കുന്പോൾ എൻസിസിയിലൂടെ ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ജില്ലയിൽനിന്നുള്ള ആദ്യ ഹൈസ്കൂൾ കേഡറ്റ് ആകാനും ഭാഗ്യം ലഭിച്ചു.
കൾച്ചറൽ വിഭാഗത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചായിരുന്നു ഇത്. കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്എസ്എസ് പ്ലസ്വണ് വിദ്യാർഥിയാണ്. തുള്ളൽ ആചാര്യൻ കുറിച്ചിത്താനം ജയകുമാറിന്റെ ശിക്ഷണത്തിലാണ് പരിശീലനം. അധ്യാപക ദന്പതികളായ ബിനീഷും സുഗന്ധിയുമാണ് മാതാപിതാക്കൾ.
ഈ വാക്കിലുണ്ട്പുതുതലമുറയുടെ നൊന്പരം
ജിയന്ന അവതരിച്ച മോണോ ആക്ടിലെ അവസാന വരികളിൽ തന്നെയുണ്ട് കാട്ടാനശല്യത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ നൊന്പരം. അതെ ഞങ്ങൾ പുതുതലമുറ ഇത് കണ്ടാണ് വളരുന്നത്. ഞങ്ങൾ ഒന്നടങ്കം ഈ രാജ്യത്തുനിന്നു പലായനം ചെയ്യും. ഭരണകൂടങ്ങളേ നിങ്ങൾ വന്യമൃഗങ്ങളെയും കെട്ടിപ്പിടിച്ച് നാട്ടിൽ കിടന്നു കൊള്ളൂ, ഞങ്ങൾ പോകുന്നു ഗുഡ്ബൈ, ഇതായിരുന്നു ആ വാക്കുകൾ.
ഭരണകൂടത്തിനുനേരേ കുറിക്കുകൊള്ളുന്ന വാക്കുകളുമായെത്തി വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിലെ ജിയന്ന ജിയോ യുപി വിഭാഗം ഒന്നാംസ്ഥാനം നേടി. ഊട്ടുകുളത്തിൽ ജിയോ -സിനി ദന്പതികളുടെ മകളാണ് ജിയന്ന. ജികെ പന്നാംകുഴിയാണ് പരിശീലകൻ.
മിമിക്രിയിൽ ഒരിക്കൽക്കൂടി ജോണും ആദ്യാലക്ഷ്മിയും
അനുകരണ കലയിൽ വിജയം ആവർത്തിച്ച് ജോണ് ഡിയാഗോ ജോസണും ആദ്യാലക്ഷ്മിയും. കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയായ ജോണ് കഴിഞ്ഞ വർഷവും ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. മൃഗങ്ങളുടെയും യന്ത്രങ്ങളുടെയും സംഗീതോപകരണങ്ങളുടെയുമെല്ലാം ശബ്ദം തനിയെ കേട്ടുപഠിച്ചാണ് വേദിയിൽ അവതരിപ്പിച്ചത്. ബ്രദർ ജോസണ് ജോണിന്റെയും തൊടുപുഴ വിമല സ്കൂൾ അധ്യാപികയായ മഞ്ജുവിന്റെയും മകനാണ് ജോണ്.
പെരിയാർ കടുവാ സങ്കേതത്തോട് ചേർന്നുള്ള വീട്ടിൽ സദാസമയവും കേൾക്കുന്ന പക്ഷിമൃഗാദികളുടെ ശബ്ദം അനുകരിച്ചാണ് ആദ്യാലക്ഷ്മി എച്ച്എസ് വിഭാഗം മിമിക്രിയിൽ ഒന്നാമതെത്തിയത്. കുമളി ജിവിഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. കുമളി ലബ്ബക്കണ്ടത്ത് പെരിയാർ കടുവാസങ്കേതത്തിനു സമീപമാണ് ആദ്യാലക്ഷ്മിയുടെ വീട്.
കുഞ്ഞുന്നാൾ മുതൽ വീടിനു സമീത്തെ വനത്തിൽനിന്നു കേൾക്കുന്ന പക്ഷിമൃഗാദികളുടെ ശബ്ദം അനുകരിക്കാറുണ്ടായിരുന്നു. മകളുടെ അനുകരണശീലം തിരിച്ചറിഞ്ഞ രക്ഷിതാക്കളാണ് മിമിക്രി മത്സരത്തിൽ പങ്കെടുക്കാൻ പ്രചോദനമായത്. എ ഗ്രേഡ് നേടിയിരുന്നു. അനുഭവനിൽ രതീഷ് നന്പൂതിരി - അനു മകളാണ്.
Tags : local nattuvishesham Kalotsavam