തൃശൂര്‍: വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്നു മേയർ എം.കെ. വർഗീസ്.
കോർപറേഷൻ ഭരണം നിലനിർത്താൻ മേയർ എം.കെ. വർഗീസിനുള്ള പിന്തുണ പിൻവലിക്കാതെ അഞ്ചുവർഷം തികയ്ക്കുന്ന എൽഡിഎഫിനുവേണ്ടി ഇത്തവണ പ്രചാരണത്തിനിറങ്ങില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന എം.കെ. വർഗീസ് ബിജെപിയിലേക്കു ചേക്കേറുമെന്ന അഭ്യൂഹം ഇതോടെ ശക്തിപ്പെട്ടിരിക്കുകയാണ്.
പ്രചാരണത്തിനിറങ്ങില്ലെന്നു പറഞ്ഞതിനൊപ്പം മേയർ മുൻഎംപി ടി.എൻ. പ്രതാപനെ രൂക്ഷമായി വിമർശിച്ചു. ഇപ്പോഴത്തെ എംപി സുരേഷ് ഗോപിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. ടി.എന്‍. പ്രതാപന് ഒരു രൂപപോലും കോര്‍പറേഷനു തന്നില്ല. പക്ഷേ, സുരേഷ് ഗോപി എംപിയായി വന്ന ഉടൻ ഒരുകോടി രൂപ തന്നു. മേയര്‍ എന്ന നിലയിലാണ് ഞാനും സുരേഷ് ഗോപിയും തമ്മിലെ ബന്ധം.
താന്‍ കോര്‍പറേഷനില്‍ കോടികളുടെ വികസനം നടത്തിയെന്നു മേയർ അവകാശപ്പെട്ടു. വികസനം വേണം. എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു വിചാരിച്ചാണ് ഞാൻ വന്നത്. എന്റെ ആശയവുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയുന്നവർ ആരാണെന്നു നോക്കും. അവര്‍ക്കൊപ്പമാകും മുന്നോട്ടുപോകുകയെന്നും മേയർ സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തുടര്‍ച്ചയായി സുരേഷ് ഗോപിയെ പിന്തുണച്ചു സംസാരിക്കുന്ന മേയര്‍ക്കെതിരേ സിപിഐ ശക്തമായ നിലപാടെടുത്തിരുന്നു. മേയര്‍ക്കുള്ള പിന്തുണ പിന്‍വലിക്കണമെന്നതടക്കം സിപിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭരണം നിലനിര്‍ത്താന്‍ എം.കെ. വര്‍ഗീസിന്റെ പിന്തുണ ആവശ്യമുള്ളതിനാല്‍ സിപിഎം ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു ഈ അഞ്ചുവർഷവും.
Tags : mayor natuvisesham local news