മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85,000 രൂപ പിഴയും.
മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2021 നവംബറിൽ മാതാപിതാക്കളുടെ സംരക്ഷണത്തിൽ നിന്നും പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മേപ്പാടി സ്റ്റേഷനിൽ മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അന്വേഷണത്തെ തുടർന്ന് കുട്ടിയെ കണ്ണൂർ, പയ്യാന്പലത്ത് കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോകുന്നതിന് ഒരാഴ്ച്ച മുൻപ് പ്രതി കുട്ടിക്കെതിരേ ലൈംഗീകാതിക്രമം നടത്തിയിരുന്നു. അന്നത്തെ മേപ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ആയിരുന്ന എ.ബി. വിപിൻ കേസിൽ ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ഈ കേസ് എസ്എംഎസിന് കൈമാറുകയുമായിരുന്നു.
എസ്എംഎസ് ഡിവൈഎസ്പി ആയിരുന്ന പി. ശശികുമാറാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുന്പാകെ കുറ്റപത്രം സമർപ്പിച്ചത്. മേപ്പാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന വി.പി. സിറാജ്, സീനിയർ സിവിൽ പോലീസ് ഓഫീസറായ കെ. മുജീബ്, എസ്എംഎസ് യൂണിറ്റിലെ അസി. സബ് ഇൻസ്പെക്ടർ എ.ആർ. രജിത സുമം എന്നിവർ അന്വേഷണത്തിന് സഹായിച്ചു.
Tags : POCSO Local News Wayanad Nattuvishesham