രാമങ്കരി: കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കേ ഛർദി, അതിസാരം എന്നിവയ്ക്ക് സമമായ ഷിഗല്ല രോഗം കുട്ടനാട്ടിൽ തലപൊക്കുന്നു. പണ്ട് വെള്ളപ്പൊക്ക കാലങ്ങളിൽ മാത്രമാണ് ഇത്തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ നല്ല വേനൽക്കാലത്തും ഇത് പ്രകടമാകുന്നുവെന്നതാണ് സ്ഥിതി.
രണ്ടാഴ്ച മുന്പ് ചന്പക്കുളം പഞ്ചായത്ത് 11ാം വാർഡിലാണ് 11വയസ് പ്രായം വരുന്ന ഇരട്ടക്കുട്ടികൾക്കും, 5 വയസ് മാത്രം പ്രായം വരുന്ന ഇവരുടെ സഹോദരനും രോഗം സ്ഥിരീകരിച്ചത്.
ആദ്യം ചന്പക്കുളത്തെ ഗവ. ആശുപ്ത്രിയിലെത്തിച്ച് ചികിത്സ നല്കിയെങ്കിലും ഭേദമാകാതെ വന്നതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപ്ത്രി ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയോടെ എല്ലാവരും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. ചന്പക്കുളത്തെ കുടുംബ വീട്ടിൽ നിന്നും കഴിഞ്ഞ 24ന് ഇവർ കാവാലത്തെ അമ്മവീട്ടിൽ പോകുകയും അവിടെ വച്ച് കുടിവെള്ള സംഭരണിയിലെ ജലം ഉപയോഗിച്ചതായും പറയുന്നു. 26ന് തിരികെ ഇവർ നാട്ടിലെത്തി. അടുത്ത ദിവസം ഇരട്ടക്കുട്ടികൾ സ്കൂളിലേക്ക് പോയെങ്കിലും തലവേദനയും ഛർദിയും മറ്റും അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. മോശമായ കുടിവെള്ളത്തിന്റെ ഉപയോഗമകാം രോഗം പിടിപെടാൻ കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
രോഗം സ്ഥിരികരിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചുവരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നല്കുന്ന സൂചന.
Tags : nattu vishesham Shigella confirmed children