ഇരിട്ടി നഗരത്തിൽ ഇന്നലെ ഉച്ചയ്ക്ക് അനുഭവപ്പെട്ട ഗതാഗതത്തിരക്ക്.
ഇരിട്ടി: പുതിയ പാലം യാഥാർത്ഥ്യമായതിന് ശേഷം ഇരിട്ടി നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട നാളുകളായിരുന്നു കഴിഞ്ഞ മൂന്ന് ദിവസങ്ങൾ. നഗരത്തിൽ ഇതുവരെ കാണാത ഗതാഗത സ്തംഭനമാണ് ഈ ദിവസങ്ങളിൽ ഉണ്ടായത്. കീഴൂർ മുതൽ ഇരിട്ടി പുതിയ പാലം കവല വരേയും കല്ലുംമുട്ടി മുതൽ പുതിയ പാലം വരേയും എല്ലാ സമയങ്ങളിലും തിരക്ക് അനുഭവപ്പെട്ടു.
ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ മലയോര മേഖലയിൽ നിന്ന് ആളുകൾ കൂട്ടതോടെ നഗരത്തിലേക്ക് ഇറങ്ങിയതും ബംഗളൂരുവിൽ നിന്നും മറ്റ് ദേശങ്ങളിൽ നിന്നുള്ളവരും കുടുംബത്തോടൊപ്പം ക്രിസ്മസ് കൂടാൻ നാട്ടിലേക്ക് എത്തിയതും തിരക്കിനിടയാക്കി.
കാറുകളും ഇരുചക്ര വാഹനങ്ങളും കൂടുതലായി നഗരത്തിലേക്ക് എത്തി. മാക്കൂട്ടം -ചുരം പാത വഴി ബംഗളൂരുവിൽ നിന്നുള്ള മലയാളികളിൽ ഭൂരിഭാഗവും കുടുബസമേതം കാറുകളിലും മറ്റും എത്തിയതോടെയാണ് നഗരത്തിൽ വാഹനങ്ങളുടെ വലിയ തിരക്ക് അനുഭവ പ്പെട്ടത്. ടൂറിസ്റ്റ് ബസുകൾക്ക് നിലവിലുള്ള ചാർജിന്റെ രണ്ടിരട്ടിയോളമാണ് വർധനവ് ഉണ്ടായത്. അമിതമായ ചാർജും ബൂക്കിംഗ് സൗകര്യം ഇല്ലാത്തതും കാരണം മിക്കവരും സ്വന്തം വാഹനവുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ക്രിസ്മസ് അവധികാരണം കുടക് ജില്ലയിലേക്ക് വിനോദസഞ്ചാരികളായി മലയാളികളുടെ വലിയൊരു ഒഴുക്ക് തന്നെയുണ്ടായി. കുടക് ജില്ലയിൽ അനുഭവപ്പെടുന്ന കൊടുംതണുപ്പ് സഞ്ചാരികളിൽ വലിയൊരു വിഭാഗത്തെ കുടകിലേക്ക് ആകർഷിച്ചു. ഇതും ഇരിട്ടി - കൂട്ടുപുഴ റൂട്ടിൽ തിരക്കിനിടയാക്കി.
ഇരിട്ടി പഴയപാലം അടച്ചിട്ടതിനെ തുടർന്ന് മുടങ്ങിയ വൺവേ സംവിധാനം പുനസ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. ഇതുമൂലം ഇരിട്ടിയിലേക്കും ഇരിട്ടിയിൽ നിന്നുള്ള വാഹനങ്ങൾ പാലം കവലയിൽ നിന്നും കൂട്ടുപുഴ, ഉളിക്കൽ, ഇരിക്കൂർ ഭാഗങ്ങളിലേക്ക് തിരിഞ്ഞുപോകേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ഗതാഗതസ്തംഭനമാണ് ഒരുപരിധിവരെ നഗരത്തിലാകെ ഗതാഗത സ്തംഭനത്തിനിടയാക്കുന്നത്.
രണ്ട് ദിവസമായി ഇരിട്ടി പാലത്തിലും ടൗണിലും കൂടുതൽ പോലീസിനേയും ഹോംഗാർഡിനേയും നിയമിച്ചാണ് ഗതാഗതം തിരിച്ചു വിടുന്നത്. കെഎസ്ആർടിസ് ബസ് ഇടിച്ചു കയറിയതിനെ തുടർന്നാണ് പഴയപാലം അപകട ഭീഷണിയെ തുടർന്ന് അടച്ചിട്ടത്. രണ്ട് മാസമായിട്ടും അറ്റകുറ്റുപ്പണി പൂർത്തിയാക്കി പഴയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിഞ്ഞിച്ചില്ല. നഗരത്തിൽ നടക്കുന്ന ആഘോഷപരിപാടികളും തിരക്കിനിടയാക്കുന്നുണ്ട്.