തെരുവുനായ കടിച്ച് കുട്ടിയുടെ മുഖത്തുണ്ടായ മുറിവ്.
ചമ്പക്കുളം: തെരുവുനായ ആക്രമണത്തിൽ അഞ്ചു വയസുകാരനു കവിളിൽ കടിയേറ്റു.
ചമ്പക്കുളം സ്വദേശികളായ ദമ്പതികളുടെ മകനാണ് കടിയേറ്റത്. മാതാപിതാക്കൾ വിദേശത്തായതിനാൽ അമ്മയുടെ മാതാപിതാക്കളോടൊപ്പമാണ് കുട്ടി നിൽക്കുന്നത്. വീടിനു സമീപത്തുള്ള നടുഭാഗം ഗവ. എൽപി സ്കൂൾ മുറ്റത്തുവച്ചാണ് തെരുവുനായ ആക്രമണമുണ്ടായത്. സ്കൂളിന്റെ മുറ്റത്ത് മറ്റു കുട്ടികളോടും ഇളയ സഹോദരനോടുമൊപ്പം കളി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് തെരുവുനായയുടെ കടിയേറ്റത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മറ്റു കുട്ടികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് നായ ഓടിപ്പോയി.
സ്കൂൾ വരാന്തയിൽ കിടന്നിരുന്ന തെരുവുനായ ഓടി വന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്താണ് നായ മാരകമായി ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന അനുജൻ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. നായയുടെ ആക്രമണം നേരിട്ട കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രതിരോധ കുത്തിവയ്പ് നൽകി.
നായയെ പിടിക്കാൻ സാധിക്കാത്തതിൽ നായക്ക് പേവിഷബാധ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കാൻ സാധിച്ചിട്ടില്ല.
നെടുമുടി തെരുവുനായ്ക്കളുടെ
വിഹാരകേന്ദ്രം
കഴിഞ്ഞ പല മാസങ്ങളായി നിരവധിത്തവണ നെടുമുടി പ്രദേശത്തെ സ്കൂളുകളുടെ സമീപമുള്ള സ്ഥലങ്ങളിലെ തെരുവുനായ ശല്യത്തെപ്പറ്റി ദീപിക ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പഞ്ചായത്ത് അധികാരികളുടെയോ വാർഡ് പ്രതിനിധികളുടെയോ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. രണ്ടു മാസം മുന്പാണ് ചമ്പക്കുളത്തെ ഒരു കച്ചവട സ്ഥാപനത്തിൽ കയറി സ്ഥാപന ഉടമയെ തെരുവുനായ ആക്രമിച്ചത്.
കടയുടമയുടെ അവസരോചിതമായ ഇടപെടൽ മൂലം നായയെ പിടിക്കാനായി. പേവിഷബാധയുള്ളതാണ് ആ തെരുവുനായയെന്ന് പിന്നീടു നടത്തിയ പരിശോധനയിൽ തെളിഞ്ഞു. കട ഉടമ ദിവസങ്ങളോളം ചികിത്സയിലുമായിരുന്നു.
അധികാരികളുടെ
നിസംഗത
അധികാരികളുടെ നിസംഗതയാണ് തെരുവുനായകൾ ഇത്രയേറെ പെരുകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
ചില ആളുകൾ തെരുവുനായകൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്നുണ്ട്. ഇതുമൂലം ഇവ ഈ പ്രദേശത്തുനിന്നു വിട്ടുപോകുന്നില്ലെന്ന് സമീപത്തെ കച്ചവടക്കാരും പറയുന്നു. നെടുമുടി പഞ്ചായത്തിലെ എട്ടു മുതൽ പതിനൊന്നു വരെയുള്ള വാർഡുകളിൽ തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുന്നത് ഈ പ്രദേശത്തെ ജനജീവിതം ദുഃസഹമാക്കിയിരിക്കുന്നു.
ഇതു മൂലം പ്രഭാത, സായാഹ്ന നടത്തങ്ങൾ പോലും പലരും ഒഴിവാക്കിയിരിക്കുകയാണ്.