തുറവൂർ: മേഖലയിൽ തെരുവുനായശല്യം രൂക്ഷമാകുന്നു. രാപകൽ വ്യത്യാസമില്ലാതെ റോഡിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ ജനങ്ങളെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്. ഇവ റോഡിലിറങ്ങി ബൈക്ക് യാത്രികരെയും കാൽനടയാത്രക്കാരെയും ആക്രമിക്കുകയും ചെയ്യുന്നു.
തുറവൂർ റെയിൽവേ സ്റ്റേഷൻ തെരുവുനായ്ക്കൾ കൈയടക്കിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ ട്രെയിനുകളിൽ വന്ന് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്.
റെയിൽവേ പ്ലാറ്റ്ഫോമിലും തെരുവുനായ്ക്കളുടെ വിഹാരമാണ്. തുറവൂർ കവല, വളമംഗലം, കാവിൽ, പട്ടണക്കാട് അന്ധകാരനഴി പൊനാംവെളി, പള്ളിത്തോട്, ടിഡി, ചാവടി, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്തു പ്രദേശങ്ങളിൽ തെരുവുനായ്ക്കൾ വിഹരിക്കുകയാണ്.
തീരദേശ റോഡിൽ നായ്ക്കൾ കുറുകെ ചാടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. നായ്ക്കളുടെ ആക്രമണ ഭീഷണിമൂലം മത്സ്യത്തൊഴിലാളികൾക്ക് പുലർച്ചെ മത്സ്യബന്ധനത്തിനു പോകാൻ സാധിക്കാത്ത അവസ്ഥയാണ്.
നിരവധി പരാതികൾ നൽകിയിട്ടും പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകൾ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അടിയന്തരമായി തെരുവുനായ്ക്കളെ നിയന്ത്രിക്കാനള്ള നടപടിയുണ്ടാകണമെന്ന ആവശ്യമുയരുന്നു.