85 കോടി രൂപ അടങ്കൽ വരുന്ന കൊട്ടാരക്കര ഐടി പാർക്കിന്റെ രേഖാചിത്രം.
കൊട്ടാരക്കര : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കൊട്ടാരക്കര ഐടി പാർക്കിന്റെ നിർമാണ നടപടികളിലേക്കു കടക്കുന്നു. 85 കോടി രൂപ അടങ്കൽ വരുന്ന ഐടി പാർക്കിന്റെ നിർമാണത്തിനായി ടെണ്ടർ ക്ഷണിച്ചു വിജ്ഞാപനം ഇറങ്ങി. ഇതിന്റെ നടപടിക്രമങ്ങൾ ഡിസംബറിനുള്ളിൽ പൂർത്തീകരിച്ചു നിർമാണ പ്രവർത്തനങ്ങളിലേക്കു കടക്കാനാകുമെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപറേഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. കിഫ്ബി സാമ്പത്തിക പിന്തുണയിലാണ് ഐടി പാർക്ക് നിർമാണം എറ്റെടുത്തിട്ടുള്ളത്.ഏതാണ്ട് ഒരേക്കർ ഭൂമിയിൽ എട്ടു നിലകളിലായി 1,47,000 ചതുരശ്ര അടിയിലുള്ള നിർമിതിയാണ് ഉയരുന്നത്. രണ്ടു നിലകൾ വാഹന പാർക്കിംഗിനായി നീക്കിവയ്ക്കും. ഒരു അത്യാധുനിക ഐടി പാർക്കിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ കെട്ടിട സമുച്ചയത്തിൽ ഒരുക്കും.
സ്റ്റീൽ സ്ട്രക്ചറുകളിൽ ഭിത്തിയായി ഇപിഎസ് പാനലിംഗ് ഉപയോഗിക്കും. ഇതു കെട്ടിടത്തിനുള്ളിലെ ചൂട് നിയന്ത്രണത്തിനു സഹായിക്കും. വൈദ്യുതി ഉപയോഗവും കുറയ്ക്കും. ആധുനിക കെട്ടിട നിർമിതിയിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ ഐടി പാർക്ക് നിർമാണത്തിനു പ്രയോജനപ്പെടുത്തും. 120 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം ആദ്യഘട്ടത്തിൽ ഒരുക്കും. ആറ് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് യൂണിറ്റുകളും സ്ഥാപിക്കും. മികച്ച ഒരു ഐടി പാർക്കിന് ആവശ്യമായ എല്ലാ അനുബന്ധ സൗകര്യങ്ങളും കാമ്പസിനുള്ളിൽ ഉണ്ടാകും. ഒരു വർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
രണ്ടാംനിര നഗരങ്ങളിലെ ഐടി നഗരമായി കൊട്ടാരക്കര നഗരം വളരുകയാണ്. നിലവിൽ 250 പേർക്ക് ഐടി തൊഴിൽ അവസരം ഉറപ്പാക്കിയ സോഹോയുടെ റസിഡൻഷ്യൽ ഐടി പാർക്ക് കൊട്ടാരക്കര നെടുവത്തൂരിൽ പ്രവർത്തനം തുടങ്ങി.ലോകോത്തര ഐടി കമ്പനിയാണ് സോഹോ. ഐടി - ഐടി സേവനാധിഷ്ഠിത ജോലികൾ ലഭ്യമാക്കുന്നവർക്കു നിയർ ഹോം സെന്റർ കൊട്ടാരക്കരയിൽ ഉടൻ പ്രവർത്തനം തുടങ്ങുകയാണ്.
സർക്കാർ ഉടമസ്ഥതയിലുള്ള ഈ ഐടി സെന്ററിൽ 200 -ലേറെ പേർക്ക് തൊഴിൽ അവസരം ഒരുക്കും. കൊട്ടാര കുളക്കടയിൽ അസാപ് ലീപ് സെന്ററിൽ അന്താരാഷ്ട്ര കമ്പനി ആരംഭിച്ച മിനി ഐടി പാർക്കിൽ 40 പേർക്കു തൊഴിൽ അവസരം ഒരുക്കിയിട്ടുണ്ട്. സോഹോയുടെ റിസർച്ച് ആൻഡ് ഡെവലെപ്പ്മെന്റ് സെന്റർ കൊട്ടാരക്കര ഐഎച്ച്ആർഡി കാമ്പസിൽ പ്രവർത്തിക്കുന്നു. ഇവിടെ 40 സീറ്റുകളാണുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനായി രൂപം നൽകിയിട്ടുള്ള വിഴിഞ്ഞം - കൊല്ലം - പുനലൂർ വളർച്ചാ മുനമ്പിന്റെ ഭാഗമായ വിവിധ ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിൽ എത്തുമ്പോൾ കൊട്ടാരക്കരയും പരിസര പ്രദേശങ്ങളും ഒരു ഐടി ഹബ്ബായി വികസിക്കും.