വൈക്കം-വെച്ചൂർ റോഡ്.
വൈക്കം: കിഫ്ബി ധനസഹായത്തോടെ ആധുനികനിലവാരത്തില്‍ വീതികൂട്ടി നിര്‍മിക്കുന്ന വൈക്കം-വെച്ചൂര്‍ റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ ആദ്യഘട്ടത്തിന് ഇന്നു തുടക്കമാകും. തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽപ്പെട്ട 42 ഭൂവുടമകൾക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ വില കൈമാറിയിരുന്നു.
തലയാഴം ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ ഇന്നു വൈകുന്നേരം 4.30ന് നടക്കുന്ന യോഗത്തിൽ ഭൂവുടമകളിൽനിന്നു വസ്തു ഏറ്റെടുത്ത് റോഡ് നിർമാണ നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡിന് (കെആർഎഫ്ബി) ഇന്നു കൈമാറും. വസ്തു കൈമാറിക്കിട്ടിയാലുടൻ ഈ വസ്തുക്കളിലുള്ള സ്ഥാവര നിർമിതകൾ പൊളിച്ചുനീക്കാൻ ടെൻഡർ നൽകി തുടർനടപടികൾ സ്വീകരിക്കും. തലയാഴം, വെച്ചൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വൈക്കം - വെച്ചൂർ റോഡ് വികസനസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
തോട്ടകം മുതല്‍ കൈപ്പുഴമുട്ട് വരെയുള്ള 12.5 കിലോമീറ്റര്‍ റോഡ് 13 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുമ്പോള്‍ 6.13 ഹെക്ടര്‍ വസ്തുവാണ് ഏറ്റെടുക്കുന്നത്. 963 പേരുടെ കൈവശമിരിക്കുന്ന ഭൂമിയാണ് ഏറ്റെടുക്കുന്നത്. തോട്ടകം-തലയാഴം പഞ്ചായത്ത്, തലയാഴം പഞ്ചായത്ത്-ഇടയാഴം, ഇടയാഴം-കൈപ്പുഴമുട്ട് എന്നിങ്ങനെ മൂന്നു റീച്ചുകളായി തിരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നത്.
രണ്ടാം റീച്ചായ തലയാഴം പഞ്ചായത്ത് മുതല്‍ ഇടയാഴം ജംഗ്ഷന്‍വരെയുള്ള കൈവശക്കാരെ നേരില്‍ കേട്ട് അവരുടെ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി. ഭൂമിവില നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഒന്നും രണ്ടും റീച്ചുകളുടെ ഭൂമിവില കൈമാറുന്ന മുറയ്ക്ക് ഇടയാഴം ജംഗ്ഷന് മുതല്‍ കൈപ്പുഴമുട്ട് വരെയുള്ള മൂന്നാം റീച്ചിന്റെ ഹിയറിംഗ് നടപടികള്‍ ആരംഭിക്കത്തക്ക വിധത്തിലാണ് നടപടികള്‍ മുന്നോട്ടുപോവുന്നതെന്ന് സി.കെ. ആശ എംഎല്‍എ അറിയിച്ചു.
Tags : Local News Nattuvishesham Kottayam KIIFB