ആലങ്ങാട്: ക്രിസ്മസിന് മുന്നോടിയായി ഇറച്ചിക്കോഴികൾക്ക് ഒരേ പ്രദേശത്തു തന്നെ പലതരത്തിൽ വില ഈടാക്കുന്നതായി പരാതി. ആലങ്ങാട് പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലുമാണ് പലയിടത്തും ഇറച്ചിക്കോഴിക്ക് പല വില ഈടാക്കുന്നത്. ആലങ്ങാട്, കോട്ടുവള്ളി, പറവൂർ മേഖലകളിലാണു ഇറച്ചിക്കോഴിക്കു തോന്നിയവില ഈടാക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
കച്ചവടക്കാർ ഒരു കിലോ ഇറച്ചിക്കോഴിക്കു 137 രൂപ മുതൽ 155 രൂപ വരെയാണു ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. കരുമാലൂർ മരോട്ടിച്ചുവട് ഭാഗത്തു 137 രൂപയാണു വില ഈടാക്കുന്നത്. ഇതിനു സമീപമുള്ള തട്ടാംപടി, നീറിക്കോട്, കരിങ്ങാംതുരുത്ത് എന്നിവിടങ്ങളിൽ 142, 140, 145 എന്നിങ്ങനെയാണു യഥാക്രമം വില വരുന്നത്.
എന്നാൽ കോട്ടുവള്ളിയിലെ ചെറിയപ്പിള്ളി മേഖലയിൽ 152 രൂപയാണു വില ഈടാക്കുന്നത്. പറവൂർ, മനയ്ക്കപ്പടി, വരാപ്പുഴ ഭാഗത്തും 145 മുതൽ 150 വരെയാണു വില. ഇടപ്പള്ളി ഭാഗത്ത് 160 രൂപ വരെ ഈടാക്കുന്നുണ്ട്. കുറച്ചു ദൂരം അധികം നടന്നാൽ ആവശ്യക്കാർക്കു 10 മുതൽ 20 രൂപ വരെ കുറവിൽ കോഴിയിറച്ചി ലഭിക്കുമെന്ന അവസ്ഥയാണിപ്പോൾ.
ഇറച്ചിക്കോഴികൾ കുറഞ്ഞ നിരക്കിലാണു ഇടനിലക്കാർ വഴി വ്യാപാരികൾക്കു ലഭിക്കുന്നത്. പലരും ഭീമമായ ലാഭം ഈടാക്കിയാണ് കച്ചവടം ചെയ്യുന്നത്. ആരും പ്രതികരിക്കാത്തതിനാലാണു തോന്നിയ വിലയ്ക്കു കോഴി ഇറച്ചി വിൽപന നടത്തുന്നതത്രേ.
വിലയിൽ ഏകീകൃത സംവിധാനമില്ലാത്തതിനാലാണു പലയിടങ്ങളിലും തോന്നിയ വില ഈടാക്കാൻ കാരണം. കൂടാതെ ചിലയിടങ്ങളിൽ ഇറച്ചി വിൽപനശാലകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
Tags : nattu vishesham price of chicken meat