മാർ ബോസ്കോ പുത്തൂർ
രണ്ടായിരം കൊല്ലങ്ങൾക്കുമുന്പ് നടന്ന ഈശോയുടെ തിരുപ്പിറവി ലൂക്കാ സുവിശേഷകൻ ചുരുങ്ങിയ വാക്കുകളിൽ ഒരു വർണചിത്രംപോലെ വരച്ചുകാട്ടുന്നുണ്ട്.
അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേർക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറിൽനിന്ന് കല്പന പുറപ്പെട്ടു. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്കുപോയി.
ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാൽ, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസ്രത്തിൽനിന്നു യൂദയായിൽ ദാവീദിന്റെ പട്ടണമായ ബെത്ലഹേമിലേക്കു ഗർഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. അവിടെയായിരിക്കുന്പോൾ അവൾക്കു പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞൂൽപുത്രനെ പ്രസവിച്ചു. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല (ലൂക്കാ 2:1-7).
ഒരുവശത്ത് റോമാ ചക്രവർത്തിയുടെ ശക്തിയുടെയും പ്രതാപത്തിന്റെയും ചരിത്രയാഥാർഥ്യം. മറുവശത്ത് മറിയം എന്നൊ രു പാവപ്പെട്ട യഹൂദകന്യകയുടെ ദയനീയമായ ദരിദ്രാവസ്ഥ. ഒരുവശത്തു രാജകീയകല്പന. മറുവശത്ത് തന്റെ കടിഞ്ഞൂ ൽസന്താനത്തെ പ്രസവിക്കാൻ സത്രത്തിൽ ഇടംകണ്ടെത്താനാവാത്ത പാവപ്പെട്ടവൾ. "മറിയം തന്റെ കടിഞ്ഞൂൽപുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി.'
ഈ ചരിത്രസംഭവമാണ് ലോകമെന്പാടുമുള്ള ക്രൈസ്തവർ ക്രിസ്മസ് രാത്രിയിൽ ആചരിക്കുന്നത്. ഇതുതന്നെയാണ് ജപമാലയിലെ സന്തോഷത്തിന്റെ മൂന്നാംരഹസ്യമായി വിശ്വാസികൾ ധ്യാനിക്കുന്നത്. ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും അവഗണയുടെയും കാലിത്തൊഴുത്തിലെ ചരിത്രസംഭവം എങ്ങനെ സന്തോഷത്തിന്റെ മഹാരഹസ്യമായി? ഈശോ എന്ന ഈ ശിശുവിന്റെ പിറവി എങ്ങനെ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയായി എന്നു മനസിലാക്കുന്നതാണ് ക്രിസ്മസിന്റെ ആത്മീയസന്ദേശം.
എല്ലാവർക്കും ക്രിസ്മസ് മംഗളങ്ങളും ഉണ്ണിശോയുടെ അനുഗ്രഹങ്ങളും ആശംസിക്കുന്നു.
മാർ ബോസ്കോ പുത്തൂർ