സാബിറ ജലീൽ (ചെയർപേഴ്സൺ), കെ. ദീപക് (വൈസ് ചെയർമാൻ)
തൊടുപുഴ: നഗരസഭാ ചെയര്‍പേഴ്സണായി മുസ്ലിം ലീഗിലെ സാബിറ ജലീലും വൈസ് ചെയര്‍മാനായി കോണ്‍ഗ്രസിലെ കെ. ദീപക്കും തെരഞ്ഞെടുക്കപ്പെട്ടു. 38 അംഗ കൗണ്‍സിലില്‍ 22 വോട്ടുകള്‍ നേടിയാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് വിമതരായി വിജയിച്ച രണ്ടു സ്വതന്ത്രര്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തപ്പോള്‍ മറ്റൊരു സ്വത്രന്ത അംഗം ആര്. ഹരി വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.
വരണാധികാരിയായ സബ് കളക്ടര്‍ അനൂപ് ഗാര്‍ഗിന്റെ നേതൃത്വത്തിലാണ് കൗണ്‍സില്‍ ഹാളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. യുഡിഎഫില്‍നിന്ന് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയായി സാബിറ ജലീലിന്റെ പേര് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ. ദീപക്ക് നിര്‍ദേശിച്ചു. ബിജെപി സ്ഥാനാര്‍ഥിയായി അഡ്വ. ശ്രീജാ രാജേഷിന്റെ പേര് രേണുകാ രാജശേഖരനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കവിത അജിയുടെ പേര് കെ.കെ. ഷിംനാസും നിര്‍ദേശിച്ചു.
തുടര്‍ന്ന് രണ്ടു റൗണ്ടിലായി നടന്ന വോട്ടെടുപ്പില്‍ ആദ്യറൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാബിറ ജലീലിന് 22 വോട്ടും ബിജെപി സ്ഥാനാര്‍ഥി ശ്രീജാ രാജേഷിന് ഒന്‍പത് വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കവിത അജിക്ക് ആറ് വോട്ടും ലഭിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയ സാബിറ ജലീലും ശ്രീജാ രാജേഷും തമ്മില്‍ നടന്ന രണ്ടാം റൗണ്ടില്‍ സാബിറ ജലീലിന് 22 വോട്ട് ലഭിച്ചതോടെ ചെയര്‍പേഴ്ണായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ശ്രീജാ രാജേഷിന് ഒന്‍പത് വോട്ടുതന്നെ ലഭിച്ചു. കോണ്‍ഗ്രസ് വിമതരായി മത്സരിച്ചു വിജയിച്ച ആതിര ജോഷി, ബഷീര്‍ പെരുനിലത്തില്‍ എന്നിവര്‍ യുഡിഎഫിനെ അനുകൂലിച്ചു.
ഉച്ചകഴിഞ്ഞു നടന്ന വൈസ് ചെയര്മാന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ. ദീപക്കിന്റെ പേര് മുസ്ലിം ലീഗിലെ എ.എം. ഹാരിദ് നിര്‍ദേശിച്ചു. ബിജെപി സ്ഥാനാര്‍ഥിയായി ആര്. അജിയുടെ പേര് സി. ജിതേഷും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കെ.കെ. ഷിംനാസിന്റെ പേര് ബിജി സുരേഷും നിര്‍ദേശിച്ചു. തുടര്‍ന്ന് രണ്ടു റൗണ്ടിലായാണ് വോട്ടെടുപ്പ് നടന്നത്. ആദ്യറൗണ്ടില്‍ കെ. ദീപക്കിന് 22-ഉം ആര്. അജിക്ക് ഒന്‍പതും കെ.കെ. ഷിംനാസിന് ആറ് വോട്ടും ലഭിച്ചു.