മൂന്നാർ ടൗണിലെ പതിവുകാഴ്ച.
മൂന്നാർ: നഗരവും പരിസരവും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായതോടെ ജനജീവിതം ദുരിതത്തിൽ. തെരുവുനായ്ക്കളുടെ ശല്യംമൂലം പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. സ്കൂളിൽ പോകുന്ന വിദ്യാർഥികളുടെ കാര്യമാണ് ഏറെ പരിതാപകരം. നായ്ക്കളുടെ ശല്യംമൂലം രാവിലെയും വൈകുന്നേരവും ഇവർക്കൊപ്പം പോകേണ്ട സ്ഥിതിയാണ് കുടുംബാംഗങ്ങൾക്കുള്ളത്. ടൗണിൽ ഇറങ്ങിയാൽ നായ്ക്കളുടെ കടിയേൽക്കാതെ തിരിച്ചുവരാൻ കഴിയില്ലെന്ന സ്ഥിതിയായിരിക്കുന്നു.
നൂറുകണക്കിന് ആഭ്യന്തര, വിദേശസഞ്ചാരികൾ ദൃശ്യഭംഗി നുകരാൻ എത്തുന്നസ്ഥലമാണിവിടം. ഇത്തരം സാഹചര്യത്തിലും തെരുവുനായ്ക്കളുടെ ശല്യത്തിൽനിന്നും ടൗണിനെ മോചിപ്പിക്കാൻ പഞ്ചായത്തോ മറ്റു സംവിധാനങ്ങളോ ചെറുവിരൽപോലും അനക്കുന്നില്ലെന്നതാണ് യാഥാർഥ്യം. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ ശ്രമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നിട്ടും ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ നടപടിയില്ലാത്ത സ്ഥിതിയാണുള്ളത്.
നായശല്യം വർധിച്ചതോടെ പകൽസമയത്ത് നഗരമധ്യത്തിൽ പോലും ഭയം കൂടാതെ നടക്കാൻ സാധ്യമല്ലാത്ത സാഹചര്യമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മൂന്നാറിലും പരിസരപ്രദേശങ്ങളിലുമായി 30 ഓളം പേർക്കാണ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരുടെ കൂട്ടത്തിൽ വിനോദസഞ്ചാരികളും സ്കൂൾ കുട്ടികളും ഉൾപ്പെടും. ഒരു വശത്ത് നായ്ക്കൾ നഗരത്തിൽ ഭീതി ജനിപ്പിക്കുന്പോൾ ജനവാസമേഖലകൾ വന്യജീവികളുടെ ആക്രമണ ഭീഷണിയിലാണ്.
കഴിഞ്ഞ ഏതാനും നാളുകളായി ദേവികുളത്തെ ജനവാസമേഖലകളിൽ പടയപ്പ പതിവായി എത്തുന്നത് ജനങ്ങളിൽ ഭീതിക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേവികുളം ലോക്കാടിൽ റേഷൻകട തകർത്തിരുന്നു. പകൽസമയത്ത് കടുവയുടെയും പുലിയുടെയും സാന്നിധ്യം തേയിലത്തോട്ടങ്ങളിലും പതിവാണ്. ഇതുമൂലം കൊളുന്തെടുക്കാൻ പോകുന്ന തൊഴിലാളികൾ ഏറെ ഭയപ്പാടിലാണ്. നഗരത്തിലൂടെ ചുറ്റിത്തിരിയുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്നും ജനവാസമേഖലകളിലെത്തുന്ന വന്യജീവികളിൽനിന്നു തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags : street dogs nattuvisesham local news