കോട്ടയം: സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് കുരുക്കിട്ട് ഗതാഗത വകുപ്പ്. പുതുതായി അനുവദിക്കുന്ന റൂട്ടുകളില്‍ പുതിയ ബസ് മാത്രമേ സര്‍വീസ് തുടങ്ങാവൂ എന്നാണ് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ നിര്‍ദേശം. ഗ്രാമീണ മേഖലയില്‍ പഴയ ബസുകളുമായി സര്‍വീസ് നടത്താന്‍ ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുന്നതാണ് ഈ നടപടി.
48 സീറ്റുകളുടെ വലിയ ബസിന് 45 ലക്ഷം രൂപയും ഉയരം കുറഞ്ഞ 42 സീറ്റ് ബസിനു 35 ലക്ഷം രൂപയും പുതുതായി പണിതിറക്കാന്‍ ചെലവുവരും. നിലവിലെ കളക്ഷന്‍ കണക്കാക്കിയാല്‍ ഇത്രയും തുക മുടക്കി പെര്‍മിറ്റും ബസും വാങ്ങിയാല്‍ സര്‍വീസ് നേട്ടമാകില്ല. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസുകളില്‍ ജീവനക്കാരുടെ ശമ്പളം, ക്ഷേമനിധി, ഡീസല്‍ ചെലവ്, അറ്റകുറ്റപ്പണി എന്നിവയിലെ ഭാരിച്ച ചെലവു താങ്ങാനാവാത്തതിനാല്‍ പുതിയ ബസുകള്‍ വാങ്ങാന്‍ ഏറെ ഉടമകളും താത്പര്യപ്പെടുന്നില്ല.
പുതിയ റൂട്ടില്‍ ബസ് ഓടിച്ചു തുടങ്ങിയാല്‍ മാത്രമേ സാമ്പത്തികമായി നേട്ടമുണ്ടോ എന്നറിയാൻ കഴിയുകയുള്ളൂ. തുടക്കത്തില്‍ പഴയ ബസ് ഓടിച്ചുനോക്കിയശേഷമാണ് ഉടമകള്‍ പുതിയ ബസിറക്കുക. 20 വര്‍ഷത്തിലേറെ കാലപ്പഴക്കമുള്ള 1100 ബസുകള്‍ കെഎസ്ആര്‍ടിസി ഇപ്പോഴും ഓടിക്കുന്നുണ്ട്. ബസുകളുടെ ഫിറ്റ്നസ് പരിഗണിക്കാതെ ഇവ വീണ്ടും സര്‍വീസ് തുടരാനാണ് വകുപ്പ് മന്ത്രിയുടെ നിര്‍ദേശം. ഈ സാഹചര്യത്തിലാണ് സ്വകാര്യമേഖലയില്‍ പഴയ ബസ് വേണ്ടെന്ന നിലപാട്.
കച്ചവട ലോബിയെ നിയന്ത്രിക്കാനെന്നു
ഗതാഗത വകുപ്പ്
കോട്ടയം: ഗ്രാമീണ റൂട്ടുകളില്‍ പെര്‍മിറ്റ് വാങ്ങി പഴയ ബസുകള്‍ ഓടിച്ചു തുടങ്ങിയശേഷം റൂട്ടും ബസും ലാഭത്തിന് മറിച്ചുവില്‍ക്കുന്ന ലോബിയെ നിയന്ത്രിക്കാനാണ് പുതിയ നടപടിയെന്ന് ഗതാഗത വകുപ്പ് പറയുന്നു. രാജസ്ഥാനില്‍ ഏഴു വര്‍ഷമാണ് ഒരു ബസിന് ഓടാന്‍ അനുമതിയുള്ളത്.
ഈ കാലാവധിക്കുശേഷം ഏഴോ എട്ടോ ലക്ഷം രൂപയ്ക്ക് രാജസ്ഥാനില്‍നിന്നും ബസ് വാങ്ങി കേരളത്തിലെത്തിച്ച് നാലോ അഞ്ചോ ലക്ഷം രൂപ മുടക്കി രൂപമാറ്റം വരുത്തും. പുതിയ റൂട്ട് തരപ്പെടുത്തി ഈ ബസുകള്‍ ഓടിച്ചശേഷം 20 ലക്ഷം രൂപയ്ക്ക് ബസും റൂട്ടും വില്‍ക്കുന്ന ലോബി സജീവമാണ്. കേരളത്തില്‍ മുന്നൂറോളം സ്വകാര്യ ബസുകള്‍ രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്നിട്ടുണ്ട്. പുതിയ പെര്‍മിറ്റില്‍ ഓടിച്ചശേഷം പലതും ലാഭത്തില്‍ വിറ്റു.
രാജസ്ഥാനു പുറമെ ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും പഴയ ബസുകള്‍ കേരളത്തില്‍ കൊണ്ടുവരുന്നുണ്ട്.
Tags : private bus nattuvisesham local news