തൃശൂർ: എസ്ഡിപിഐ പിന്തുണയോടെ ഭരണസമിതി രൂപീകരിച്ച ചൊവ്വന്നൂരിലും പ്രശ്നമൊഴിയാതെ കോണ്‍ഗ്രസ്. ഡിസിസി നിർവാഹക സമിതി അംഗമായിരുന്ന വർഗീസ് ചൊവ്വന്നൂരിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തതോടെ കോണ്‍ഗ്രസിൽ വീണ്ടും വാദപ്രതിവാദം കൊഴുക്കുകയാണ്.
എസ്ഡിപിഐയുമായി ചേർന്നു ഭരണസമിതിയുണ്ടാക്കിയതിൽ തനിക്കൊരു പങ്കുമില്ലെന്നു വർഗീസ് ആവർത്തിക്കുന്നു. തന്നെ എന്തിനു പുറത്താക്കിയെന്ന് അറിയില്ല. നടപടി തന്നെ അറിയിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വർഗീസ് പറയുന്നു.
ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തെക്കുറിച്ചും തനിക്കറിയില്ല. സ്ഥാനാർഥിനിർണയ കമ്മിറ്റിയിലോ കോർ കമ്മറ്റിയിലോ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പ്രതിനിധികളെ തീരുമാനിച്ച കമ്മിറ്റിയിലോ താൻ അംഗമല്ല. എസ്ഡിപിഐ സഖ്യത്തെക്കുറിച്ചും അറിയില്ല. കാര്യങ്ങൾ തീരുമാനിച്ചതു ഡിസിസിയാണ്. പിന്നെന്തിനാണ് കോണ്‍ഗ്രസിന്റെ പ്രാഥമികഅംഗത്വത്തിൽനിന്ന് പുറത്താക്കിയതെന്ന് അറിയില്ലെന്നും വർഗീസ് പറയുന്നു. വർഗീസിന്റെ ഭാര്യയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സെബേറ്റ വർഗീസിനെതിരേയും പാർട്ടി നടപടിയെടുത്തിട്ടുണ്ട്.
വർഗീസ് കോണ്‍ഗ്രസ് നയങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചെന്നാണു നേതൃത്വം പറയുന്നത്. പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിനെത്തുടർന്നാണു നടപടിയെന്നും നേതൃത്വം പറയുന്നു. പാർട്ടിവിരുദ്ധ പ്രവർത്തനത്തിനു വർഗീസ് ചൊവ്വന്നൂരിനു ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റ് കാരണംകാണിക്കൽ നോട്ടീസ് നൽകിയതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്.
എസ്ഡിപിഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസ് ചൊവ്വന്നൂർ പഞ്ചായത്തിൽ അധികാരത്തിലെത്തിയതിനെത്തുടർന്ന് ഇതുവരെയും വിവാദങ്ങൾ ഒഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫും രംഗത്തെത്തിയിട്ടുണ്ട്. മുൻധാരണ പ്രകാരമാണ് എസ്ഡിപിഐ കോണ്‍ഗ്രസിനു പിന്തുണ നൽകിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.
ബിജെപി അധികാരത്തിൽ വരാതിരിക്കാനുള്ള സമീപനമാണ് എസ്ഡിപിഐ സ്വീകരിച്ചതെന്നാണു വിശദീകരണം. എസ്ഡിപിഐ പിന്തുണയോടെ അധികാരത്തിലെത്തിയതിനു പിന്നാലെ പ്രസിഡന്റായ നിതീഷിനോടും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെബേറ്റ വർഗീസിനോടും രാജിവയ്ക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തയാറാകാത്തതിനാൽ ഇരുവരെയും പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു.
Tags : controversy nattuvishasham local news