കൊട്ടിയം: അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ബോട്ട് ജെട്ടിയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. വാളത്തുങ്കല്‍ ചേതനാ നഗര്‍ ആനന്ദഭവനം തിട്ടയില്‍ തെക്കതില്‍ ബിജു - അജിത ദമ്പതികളുടെ മകന് ആദിത്യന് (20) ചേതനാനഗര്‍ സര്‍പ്പക്കാവിന് സമീപം ബിജു - സിന്ധു ദമ്പതികളുടെ മകന് അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
ആറുപേർ രാവിലെ മുതല്‍ ജെട്ടിയില്‍ കുളിക്കാനെത്തിയിരുന്നു. ഇവരില്‍ രണ്ടുപേര്‍ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് കരയില്‍ നില്ക്കുന്ന കുട്ടികളുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സമീപവാസിയും പോലീസ് ഉദ്യോഗസ്ഥനുമായ സഹീര്‍, സഹോദരന് സാജിദ്, അജീര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
അഗ്നിരക്ഷാസേനാ സംഘവും കൊല്ലത്തുനിന്നുള്ള സ്കൂബാ സംഘവും എത്തുന്നതിന് മുമ്പ് തന്നെ യുവാക്കളെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മേല്‍ നടപടികള്‍ ആരംഭിക്കുമെന്ന് അഞ്ചാലുംമൂട് പോലീസ് അറിയിച്ചു.
പ്ലസ്ടു കഴിഞ്ഞ് മാടന്നടയില് ഹെല്‍മറ്റ് കടയില്‍ ജോലി നോക്കുകയായിരുന്നു ആദിത്യന്. രാവിലെ എട്ടോടെയാണ് സുഹൃത്തുക്കളുമായി അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലേക്ക് പോയത്. കഴിഞ്ഞ ആഴ്ചയും ഇവര്‍ ഒരുമിച്ച് ക്ഷേത്രത്തില്‍ പോയിരുന്നു. ആദിത്യന്റെ അയല്‍വാസിയും സുഹൃത്തുമായ അഭിജിത്ത് മയ്യനാട് എച്ച്എസ്എസിലെ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാർഥിയായിരുന്നു. സഹോദരന്: അക്ഷയ്.
Tags : local nattuvishesham drowned