കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിതരായ വിദ്യാർഥികൾക്കായി എംഎൽഎ കെയർ മലബാർ ഗോൾഡിന്റെ സഹായത്തോടെ നടപ്പിലാക്കിയ "ഉയിർപ്പ്’ വിദ്യാഭ്യാസ പദ്ധതി നിശബ്ദ വിപ്ലവമായി മാറിയെന്ന് ടി. സിദ്ദിഖ് എംഎൽഎ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിദ്യാർഥികൾക്ക് ഉയർന്ന വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയിലൂടെ ദീർഘകാല വിദ്യാഭ്യാസ പുനരധിവാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ ഉയിർപ്പ് പദ്ധതിയിൽ ദുരന്തം നേരിട്ട് ബാധിച്ച വിദ്യാർഥികളാണ് ഉൾപ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ ആനുകൂല്യം 143 വിദ്യാർഥികൾക്കാണ് ലഭ്യമായത്. മൂന്ന് കോടി രൂപയോളമാണ് ഇതിനായി മലബാർ ഗോൾഡ് നീക്കിവച്ചത്.
ട്യൂഷൻഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ്, ഇന്റേണ്‍ഷിപ്പ്, യാത്രാചെലവ് ഉൾപ്പെടെ വിദ്യാർഥിക്ക് കോഴ്സ് പൂർത്തീകരിക്കാനുള്ള പൂർണ സാന്പത്തിക സഹായമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയത്.
അതിൽ ഏറ്റവും അവസാനമായി 2028ൽ പഠനം പൂർത്തിയാക്കുന്ന കുട്ടിക്ക് കാലക്രമമായിട്ടുണ്ടാകുന്ന കോഴ്സ് ഫീസിലും മറ്റുമുണ്ടാകാനിടയുള്ള വർധന മുൻകൂട്ടി കണ്ടുകൊണ്ടാണ് പദ്ധതി ആവിഷ്ക്കരിച്ചത്. 54 വിദ്യാർഥികൾ ഈ പദ്ധതിയിലൂടെ കോഴ്സ് പൂർത്തീകരിച്ചു.
അതിൽ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മുപ്പതോളം വിദ്യാർഥികൾ മുന്നോട്ടുപോകുന്നു. കോഴ്സ് പൂർത്തീകരിച്ച 20 പേരിൽ പത്തുപേർ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്നു. രണ്ട് വിദ്യാർഥികൾക്ക് മലബാർ ഗോൾഡിന്റെ സ്ഥാപനത്തിൽ തന്നെ ജോലി ലഭിച്ചിട്ടുണ്ട്.
കൂടാതെ സിനഫോ സൊല്യൂഷൻസ്, ഭാരത് ബെൻസ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലായി മറ്റുള്ളവരും ജോലി ചെയ്തുവരുന്നു.
ബാക്കിയുള്ളവർക്ക് തൊഴിൽ സാധ്യത ഉയർത്തുവാൻ തണൽ ലേണിംഗ് ഡെവലപ്പ്മെന്റ് ഡിപ്പാർട്ടുമെന്റിന്റെ പങ്കാളിത്തതോടെ മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ഒരു ഫിനിഷിംഗ് സ്കൂൾ ക്രമീകരിക്കുകയും ഇന്റർവ്യു തയാറെടുപ്പുമായി ബന്ധപ്പെട്ട് ഒരു ബയോഡാറ്റ തയാറാക്കൽ, മോക്ക് ഇന്റർവ്യൂകൾ, കരിയർ വ്യക്തത, വ്യക്തിഗത മെന്ററിംഗ് തുടങ്ങിയ തയാറെടുപ്പുകളും അനുയോജ്യമായ ഇന്റേണ്‍ഷിപ്പുകളും തൊഴിൽ അവസരങ്ങളും നേടാനുള്ള സാധ്യത മെച്ചപ്പെടുത്തുകയും ചെയ്തുവരുന്നതായും എംഎൽഎ പറഞ്ഞു.
ഉരുൾപൊട്ടലിന് ശേഷം ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. പല വിദ്യാർഥികളും മുന്നിൽ വന്ന് കരഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും സർക്കാരിന് മുന്പിൽ ഈ വിഷയം അവതരിപ്പിച്ചെങ്കിലും കാലതാമസം നേരിട്ടാൽ വിദ്യാർഥികളുടെ തുടർപഠനത്തെ ബാധിക്കുമെന്ന് മനസിലാക്കിയതോടെയാണ് ഡാറ്റാ ശേഖരണം ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോയത്.
യെനപൊയ ഡീംഡ് യൂണിവേഴ്സിറ്റി, നിഷിൽ പോലുള്ള സ്ഥാപനങ്ങളും ദുരന്തബാധിതരായ വിദ്യാഭ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന് സഹായം നൽകിയിട്ടുണ്ട്. ഈ വിദ്യാഭ്യാസപദ്ധതിക്ക് സഹായിച്ചവരോട് കൃതജ്ഞത രേഖപ്പെടുത്തുകയാണെന്നും എംഎൽഎ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മലബാർ ഗോൾഡ് കൽപ്പറ്റ ബ്രാഞ്ച് മാനേജർ വി.എം. അബൂബക്കർ, സിഎസ്ആർ ഹെഡ് അമീർ അലി, ദിൽബിഷ്, അഡ്വ. പ്രണവ്, അസ്മിയ തുടങ്ങിയവരും പങ്കെടുത്തു.