തൃശൂർ ഗവ. എൻജിനീയറിംഗ് കോളജിൽനിന്ന് ബൂത്തുകളിലേക്ക് കൊണ്ടുപോകുന്ന പോളിംഗ് സാമഗ്രികൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ. -ദീപിക
തൃശൂരിൽ ഫലം പ്രവചനാതീതം;
ജയം അവകാശപ്പെട്ട് മുന്നണികൾ
ഷൈനി ജോണ്
തൃശൂർ: രാഷ്ട്രീയത്തിനൊപ്പം വ്യക്തിപരമായ സ്വാധീനവും വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നതിനാൽ തൃശൂരിന്റെ ട്രെൻഡ് എന്തെന്നതു പ്രവചനാതീതം. ഇന്നു രാവിലെ ഏഴുമുതൽ ജനം വിധി രേഖപ്പെടുത്തും. പ്രചാരണസമയത്തും കൊട്ടിക്കലാശത്തിലും ശക്തി തെളിയിച്ചെങ്കിലും വോട്ട് രേഖപ്പെടുത്തുന്പോൾ പാർട്ടി മറക്കുന്നവർ തൃശൂർ ആരെടുക്കുമെന്നു തീരുമാനിക്കും. ഇതാണ് തൃശൂരിലെ ജനവിധിയുടെ അനിശ്ചിതത്വം. ഏതു വലിയ കൊന്പനെയും മുട്ടുകുത്തിക്കാൻ കെൽപ്പുള്ള വോട്ടർമാരെവച്ചുള്ള കണക്കുകൂട്ടലുകൾക്കു മുന്നണികൾക്കും ഭയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുവേണ്ടി സുരേഷ് ഗോപിയുടെ വിജയമാണ് ഒടുവിലത്തെ ഉദാഹരണം.
ഈ തെരഞ്ഞെടുപ്പും കൈവിട്ടാൽ പരുങ്ങലിലാകുമെന്ന പൂർണബോധ്യത്തിലായിരുന്നു യുഡിഎഫിന്റെ തയാറെടുപ്പുകൾ. ജില്ല കൈവിട്ടതാണ് സംസ്ഥാന ഭരണംതന്നെ കൈവിടാൻ കാരണമെന്ന ബോധ്യവുമുണ്ട്. മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കരയെത്തന്നെ പഞ്ചായത്തിലേക്കു മത്സരിക്കാൻ ഇറക്കിയത് രാഷ്ട്രീയതന്ത്രം.
കഴിഞ്ഞതവണ ജില്ലാ പഞ്ചായത്തിൽ അഞ്ചു സീറ്റ് മാത്രമാണ് നേടിയതെങ്കിലും കോർപറേഷനിൽ എൽഡിഎഫ്- യുഡി എഫ് ഒപ്പത്തിനൊപ്പം ആയിരുന്നു. എങ്കിലും, സ്വതന്ത്രനെ മേയറാക്കി എൽഡിഎഫ് അധികാരം പിടിച്ചു. ഇക്കുറി വിജയിക്കുമെന്നുറപ്പുള്ള സ്ഥാനാർഥികളെ തീരുമാനിക്കാൻ യുഡിഎഫിന് കഴിഞ്ഞെങ്കിലും പ്രധാന മൂന്നു സീറ്റുകളിൽ വിമതരുണ്ട്. എൽഡിഎഫിനൊപ്പം സഹകരണ ബാങ്ക് അഴിമതികളുടെ കറയുമുണ്ട്.
വികസനവും ക്ഷേമപെൻഷനും വോട്ടുകളാകുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ടു തദ്ദേശതെരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആധിപത്യം പുലർത്താൻ കഴിഞ്ഞെന്ന ആത്മവിശ്വാസമുണ്ട്. യുഡിഎഫിനു ലോക്സഭാ തെര ഞ്ഞെടുപ്പുവിജയം മാത്രമാണുള്ളത്.
നിയമസഭയിൽ 14ൽ 13 മണ്ഡലങ്ങളും രണ്ടു ടേമുകളായി ജില്ലാ പഞ്ചായത്തും കോർപറേഷനും ഏഴ് നഗരസഭകളിൽ അഞ്ചെണ്ണവും 16 ബ്ലോക്ക് പഞ്ചായത്തുകളിൽ 13 എണ്ണവും 86 പഞ്ചായത്തുകളിൽ 69 എണ്ണവും എൽഡിഎഫ് നേടി. കരുവന്നൂർ ഉൾപ്പെടെയുള്ള സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ അഴിമതിവിവാദങ്ങൾ തിരിച്ചടിയാകുമെന്നാണ് യുഡിഎഫ്, ബിജെപി മുന്നണികളുടെ കണക്കുകൂട്ടൽ.
കേരളത്തിൽ ആദ്യമായി ഒരു ലോക്സഭാ എംപി എന്ന നേട്ടം തൃശൂരിൽനിന്നു സ്വന്തമാക്കിയ ബിജെപി തദ്ദേശതെരഞ്ഞെടുപ്പിലും അട്ടിമറി പ്രതീക്ഷിക്കുന്നു. കോർപറേഷനിലെ ഏതാനും വാർഡുകളിലും അവിണിശേരി പഞ്ചായത്തിലും ഒതുങ്ങിയ ബിജെപി, സുരേഷ് ഗോപിയുടെ വൻ ഭൂരിപക്ഷത്തിലുള്ള വിജയത്തോടെ മത്സരത്തിലും ഉഷാറായി.
തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റും മിന്നുംതാരവുമായ ഖുശ്ബുവിനെ പ്രചാരണത്തിനിറക്കിയാണ് മഹിളാമോർച്ച വോട്ടർമാരെ സ്വാധീനിക്കാനുള്ള നയമെടുത്തത്. തദ്ദേശമത്സരത്തിലും തൃശൂർ കോർപറേഷൻ പിടിച്ചെടുക്കുമെന്നു നേതാക്കളും പ്രതീക്ഷിക്കുന്നു. ഒരു സീറ്റ് വ്യത്യാസത്തിലാണ് കഴിഞ്ഞതവണ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ ഭരണം നഷ്ടപ്പെട്ടത്. ഇത്തവണ തൃശൂർ കോർപറേഷനുപുറമേ കൊടുങ്ങല്ലൂരും നേടുമെന്നു ബിജെപി പ്രതീക്ഷിക്കുന്നു.
ഇന്നു പോളിംഗ് ബൂത്തുകളിലേക്കെത്തുന്ന വോട്ടർമാർ ഇഴകീറി വിലയിരുത്തിയായിരിക്കും വോട്ട് കുത്തുക എന്നതിനാൽ ആരു ജില്ല പിടിച്ചെടുക്കുമെന്നത് ഉറ്റുനോക്കുകയാണ് രാഷ്ട്രീയനിരീക്ഷകർ.
എൽഡിഎഫിന് 27 സീറ്റുവരെ:
കെ.വി. അബ്ദുൾ ഖാദർ
തൃശൂർ: ജില്ലാ പഞ്ചായത്തിൽ 30ൽ 27 സീറ്റുവരെ എൽഡിഎഫിനു കിട്ടുമെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. കോർപറേഷനിൽ വ്യക്തമായ മുന്നേറ്റമുണ്ടാക്കും.
മുനിസിപ്പാലിറ്റികളിൽ ഏഴിൽ അഞ്ചിടത്ത് എൽഡിഎഫാണ്. ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും മികച്ച മുന്നേറ്റമുണ്ടാക്കും. ബ്ലോക്ക് പഞ്ചായത്തിൽ 16 ൽ 13 ആണ് നിലവിൽ എൽഡിഎഫ്. അത് 14 ആക്കി വർധിപ്പിക്കും. ഗ്രാമപഞ്ചായത്തുകളിലും നില മെച്ചപ്പെടുത്തും. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ എൽഡിഎഫിനാണ് മേധാവിത്വം. വോട്ടെടുപ്പിന്റെ തലേന്നുവരെ മറികടക്കാൻ യുഡിഎഫിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല. നിശബ്ദപ്രചാരണവും പ്രതീക്ഷയോടെയാണ് സമാപിച്ചത്.
ജനങ്ങൾക്ക് ആവശ്യമായ പെൻഷനും ആനുകൂല്യങ്ങളും കുടിശികയില്ലാതെ നൽകിയതും വികസന പ്രവർത്തനങ്ങളും ഭരണവിരുദ്ധവികാരത്തിന് ഇടയില്ലാതെയാക്കി. ഭരണത്തുടർച്ച തന്നെയാണ് തദ്ദേശ സ്ഥാപനങ്ങളിൽ പ്രതീക്ഷിക്കുന്നത്.
ജില്ലയിൽ യുഡിഎഫ്
തരംഗം: ജോസഫ് ടാജറ്റ്
തൃശൂർ: യുഡിഎഫിന് ഒരു കാരണവശാലും വിജയം കൈവിട്ടുപോകില്ലെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. വൻഭൂരിപക്ഷത്തിൽ കോർപറേഷൻ ഭരിക്കും. ഭൂരിഭാഗം പഞ്ചായത്തുകളിലും വലിയ മുന്നേറ്റമുണ്ടാക്കി. വോട്ടർമാർ സർക്കാരിനെതിരേയാണ്. യുഡിഎഫിന് അനുകൂല സാഹചര്യമുണ്ട്. തിരിച്ചടിക്കു സാധ്യതയില്ല.
പഞ്ചായത്തുകൾ സിപിഎമ്മിന്റെ പ്രചാരണപ്രവൃത്തികളുടെ മാർഗമാക്കി മാറ്റുകയാണുണ്ടായത്. ശബരിമലക്കേസിൽ വിശ്വാസികൾക്കേറ്റ കനത്ത മുറിവ് വോട്ടിൽ പ്രതിഫലിക്കും. വിലക്കയറ്റം, മാഫിയ പ്രവർത്തനങ്ങൾ എന്നിവ എൽഡിഎഫിനെതിരാകും. ത്രിതല പഞ്ചായത്ത് സംവിധാനമാകെ വികേന്ദ്രീകരണം എന്ന രീതിയിലാക്കി. ലൈഫ് പദ്ധതി, കിഫ്ബി ഇതൊക്കെ ഉദാഹരണമാണ്. യുഡിഎഫിന് ഐക്യത്തോടെ മുന്നോട്ടുപോകാൻ കഴിഞ്ഞു. സ്ഥാനാർഥിനിർണയം താഴേത്തട്ടിൽ നടപ്പാക്കി. വോട്ടർമാർക്കു താത്പര്യമുള്ള സ്ഥാനാർഥികളെ നിർത്തിയതും വിജയപ്രതീക്ഷയാണ്.
ഭരണവിരുദ്ധത എൻഡിഎയ്ക്ക്
അനുകൂലം: ജസ്റ്റിൻ ജേക്കബ്
തൃശൂർ: അവിണിശേരി പഞ്ചായത്തിനുപുറമേ കൂടുതൽ പഞ്ചായത്തുകൾ പിടിച്ചെടുക്കുമെന്ന് എൻഡിഎ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. കേന്ദ്രത്തിൽനിന്നു കൂടുതൽ പദ്ധതികളും വികസനവുമെത്തണമെങ്കിൽ എൻഡിഎ വരണം. കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി എന്ന നിലയിൽ നടപ്പിലാക്കിയ വികസനങ്ങൾ എൻഡിഎയെ ജനകീയമാക്കും. കേന്ദ്ര ആനുകൂല്യങ്ങൾ ലഭിച്ച സ്ത്രീകളുടെ വോട്ട് അനുകൂലമാകും.
ശക്തൻ മാർക്കറ്റിനായും ജില്ലാ ജനറൽ ആശുപത്രിക്കായും സുരേഷ് ഗോപി വകയിരുത്തിയ കേന്ദ്ര ഫണ്ട് തദ്ദേശഭരണകൂടം വേണ്ടവിധം വിനേിയാഗിക്കാതെ പാഴാക്കിയതിനെതിരേ ജനം വോട്ടുചെയ്യും.
Tags : Voters head nattuvisesham local newes