കാഞ്ഞങ്ങാട് നടന്ന വനിതാ നിക്ഷേപകസംഗമത്തില്‍ വനിതാസംരംഭകരുടെ ഉത്പന്നങ്ങള്‍ നോക്കിക്കാണുന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
കാഞ്ഞങ്ങാട്: സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അതിനായുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ നിക്ഷേപകസംഗമം, കയറ്റുമതി ശില്പശാല, ബി ടു ബി മീറ്റ് എന്നിവ കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
50 കോടിവരെ വരുന്ന കണ്വന്ഷന് സെന്ററുകള്‍ക്ക് വായ്പ പലിശ കുറച്ചു നല്‍കുമെന്നും സ്ത്രീകള്‍ വീടിനടുത്ത് സംരംഭം തുടങ്ങാന്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതികള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.
62 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷനായും 32 ലക്ഷത്തോളം വനിതകള്‍ക്ക് സുരക്ഷാ പെന്‍ഷനായും അഞ്ചു ലക്ഷം യുവജനങ്ങള്‍ക്ക് സ്കോളര്‍ഷിപ്പായും സഹായം എത്തും. ഒരു വീട്ടില്‍ 7000 രൂപ വരെ സഹായം എത്തുന്ന രീതിയിലാണ് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ്.
കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് അഞ്ചു ശതമാനം പലിശയ്ക്ക് സ്റ്റാര്‍ട്ടപ്പിന് രണ്ട് കോടി രൂപ വരെ നല്‍കുന്നുണ്ട്. 10000 കോടി രൂപയാണ് ഈ വര്‍ഷം കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് ബിസിനസ് പ്രതീക്ഷിക്കുന്നത്.
4000 കോടി രൂപയായിരുന്നു ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ബിസിനസ് നിലവില്‍ അത് 8500 കോടി ആയിട്ടുണ്ട്. 10,000 കോടിയാണ് ലക്ഷ്യം.
വ്യവസായ സംരംഭകര്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാനത്തുള്ളത്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പലിശ 13 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. മുംബൈ, മംഗളൂരു, ബംഗളൂരു ഉള്‍പ്പെടെ രാജ്യത്തെ വന്‍കിട വ്യവസായ നഗരങ്ങളുമായി അടുത്തുനില്ക്കുന്ന കാസര്‍ഗോഡ് ജില്ല വ്യവസായത്തിന് ഏറെ സാധ്യതകളുള്ള ജില്ലയാണെന്നും മന്ത്രി പറഞ്ഞു.
ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍ എംഎല്‍എ, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ശകുന്തള, നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത, ജില്ലാ ആസൂത്രണ സമിതി അംഗം വി.വി. രമേശന്, കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രന്, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുള്‍ സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു എന്നിവർ പ്രസംഗിച്ചു.
Tags : Balagopal natuvisesham local news