നെന്മാറ: കരിമ്പാറ കവലയോടുചേർന്ന് കാട്ടാനക്കൂട്ടമിറങ്ങി സൗരോർജവേലിക്കു സമീപമുള്ള മരങ്ങൾ തള്ളിയിട്ടു. കരിമ്പാറ എസ്എൻഡിപി ഓഫീസിനു സമീപം കഴിഞ്ഞദിവസം രാത്രി എട്ടിനാണ് സംഭവം.
മരങ്ങൾ പൊട്ടിവീഴുന്ന ശബ്ദംകേട്ട് സമീപവാസികൾ പരിശോധിച്ചപ്പോഴാണ് സൗരോർജ തൂക്കുവേലിക്കു സമീപം മൂന്നു കാട്ടാനകളെ കണ്ടത്. പരിസരത്തെ പന മറിച്ചിടുമ്പോൾ മറ്റു മരങ്ങളിൽകൂടി തട്ടിവീഴുന്ന ശബ്ദമാണ് പ്രദേശവാസികളെ ആനക്കൂട്ടത്തിന്റെ സാന്നിധ്യം അറിയാൻ ഇടയാക്കിയത്.
മരങ്ങളുംമറ്റും ഒടിക്കുന്നതും ആനകളുടെ ചിന്നംവിളിയും പ്രദേശത്തെ വീട്ടുകാരെ ഭയചകിതരാക്കി.
കരിമ്പാറയിലേക്കുള്ള അവസാന ബസ് ട്രിപ്പ് വന്നുപോകുന്നതിനു തൊട്ടുമുമ്പുതന്നെ കാട്ടാനക്കൂട്ടം റോഡരികിലെത്തിയത് നാട്ടുകാരിൽ ഏറെ ഭീതി പരത്തി.
രാത്രി ഒമ്പതരവരെ വാഹനങ്ങളിലും ഇരുചക്രങ്ങളിലുമായി നിരവധി പേർ സഞ്ചരിക്കുന്ന റോഡിനരികിലാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത്.
തുടർന്ന് പരസ്പരം അറിയിച്ചതിനെതുടർന്ന് സമീപവാസികളും മറ്റും ഓലപ്പടക്കങ്ങളുമായെത്തി രാത്രി പതിനൊന്നുവരെ എസ്എൻഡിപി ഓഫീസിനുസമീപം കാവലിരുന്നു ലൈറ്റുകൾ തെളിച്ചുമാണ് ആനകളെ കാട്ടിലേക്കു തിരിച്ചുവിട്ടത്.
പടക്കംപൊട്ടിച്ചും ഒച്ചവച്ചും അകറ്റിയ കാട്ടാന തൊട്ടപ്പുറത്തുള്ള നാരായണൻ, പഴനിമല എന്നിവരുടെ വീടുകൾക്കുസമീപം എത്തിയെങ്കിലും സൗരോർജ തൂക്കുവേലിക്ക് സമാന്തരമായി മരങ്ങൾ ഒടിച്ച് നടന്നുനീങ്ങിയതായി രാവിലെ കാൽപാദങ്ങൾ നിരീക്ഷിച്ചുപോയ വനംവാച്ചർമാർ പറഞ്ഞു.
പിന്നീട് രാവിലെ വനംവാച്ചർമാരായ റഷീദ്, ഷബീഖ്, രഞ്ജിത്ത് എന്നിവർ ചേർന്ന് നടത്തിയ തെരച്ചിലിൽ ഒരു കിലോമീറ്ററിൽ അകലെ തളിപ്പാട ഭാഗത്ത് ആനക്കൂട്ടത്തെ കണ്ടെത്തി. തുടർന്ന് പടക്കം പൊട്ടിച്ച്. സമീപത്തെ പൂങ്ങോട് മലമുകളിലേക്ക് കയറ്റിവിട്ടതായി അധികൃതർ പറഞ്ഞു.
Tags : Wildfires natuvisesham local news