തൊടുപുഴ: കാളിയാർ മുള്ളൻകുത്തിയിൽ ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. കാഞ്ഞിരത്തിങ്കൽ
അലൻ പൈലി (20) ആണ് ഇന്നലെ രാത്രി 11ന് അപകടത്തിൽപ്പെട്ടത്. മുള്ളൻകുത്തിയിലെ സ്വന്തം വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് അലൻ വീണത്. 35 അടിയോളം താഴ്ചയുണ്ടായിരുന്ന കിണറ്റിൽ 10 അടിയോളം വെള്ളവും ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ട ഉടൻ ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. അവർ ഇട്ടുകൊടുത്ത കയറിലും ഗോവണിയിലും പിടിച്ച് അലൻ വെള്ളത്തിൽ മുങ്ങിപ്പോകാതെ കിടക്കുകയായിരുന്നു.
വിവരമറിഞ്ഞ് തൊടുപുഴയിൽനിന്നെത്തിയ അഗ്നിരക്ഷാസേന, നെറ്റ് ഉപയോഗിച്ച് അലനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. തുടർന്ന് ഉടൻതന്നെ മുതലക്കുടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാരുടെയും പോലീസിന്റെയും ഫയർഫോഴ്സിന്റെയും ഇടപെടലാണ് കാറ്ററിംഗ് തൊഴിലാളിയായ യുവാവിന്റെ ജീവൻ രക്ഷിക്കാൻ സഹായകമായത്.
നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അലൻ പൈലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ഷൗക്കത്തലി ഫവാസ്, ജയിംസ് പുന്നൻ, ജയിംസ് നോബിൾ, ടി.കെ. വിവേക്, ബി. ആഷിക്, സണ്ണി ജോസഫ്, രാജീവ് ആർ. നായർ, പി.ടി. ഷാജി, പ്രമോദ് എന്നിവരായിരുന്നു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. കാളിയാർ പോലീസും സ്ഥലത്തെത്തിയിരുന്നു.