നിഥിൻ മോഹൻ
ചെങ്ങന്നൂർ: പുത്തൻകാവ് എകെജി ജംഗ്ഷൻ കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവും വില്പന നടത്തിവന്ന റാന്നി സ്വദേശി പിടിയിലായി. റാന്നി പാറക്കൽത്തുണ്ടിൽ നിഥിൻ മോഹനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള 10.092 ഗ്രാം എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ബംഗളൂരുവിൽനിന്നും ലഹരി ഉത്പന്നങ്ങൾ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് ചെങ്ങന്നൂർ പുത്തൻകാവ് ഭാഗങ്ങളിൽ വില്പന നടത്തുകയായിരുന്നു ഇയാളുടെ രീതി. പിടിച്ചെടുത്ത എംഡിഎംഎയുടെ അളവ് വലിയതോതിലുള്ളതായതിനാൽ അതീവ ഗൗരവകരമായ എൻഡിപിഎസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതിക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളായ ബംഗളൂരു സ്വദേശികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ വി. സജീവിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ - ഗ്രേഡ് ജോഷി ജോൺ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ ബിജു പ്രകാശ്, ജോജൻ ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോകുൽ, ശ്രീക്കുട്ടൻ, കൃഷ്ണദാസ്, പ്രവീൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
ലഹരി മാഫിയക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
Tags : MDMA nattuvishesham local news