Editorial Audio
ഭക്തിയും കലയും ആഘോഷവും ആറാടുന്ന പൂരം വരുന്നതേയുള്ളൂ. പക്ഷേ, ഇന്നുമുതൽ തൃശൂരിനെ അവരങ്ങെടുക്കുകയാണ്; സംസ്ഥാന സ്കൂൾ കലോത്സവമെന്ന പൂരത്തിനെത്തുന്ന പതിനയ്യായിരത്തോളം മത്സരാർഥികൾ!
വിജയാരവങ്ങളും ആർപ്പുവിളികളും ഒരു കൈലേസിൽ ഒപ്പിനീക്കാവുന്ന സങ്കടങ്ങളും കണ്ട് പൂരനഗരി ഉറക്കമിളയ്ക്കും. ആസ്വാദനത്തിനൊപ്പം, കാഴ്ചക്കാരിൽ ചിലർ തങ്ങളുടെ ഗൃഹാതുരത്വങ്ങളുടെ അദൃശ്യമായൊരു കുടമാറ്റത്തിനും മുതിർന്നേക്കാം.
കല, ആത്മ-ശരീരങ്ങളുടെ സംയുക്തപ്രകടനമാണ്. പക്ഷേ, കലാമത്സരങ്ങൾ ശത്രുവില്ലാത്ത, ചോര പൊടിയാത്ത, ആയുധമെടുക്കാത്ത യുദ്ധംകൂടിയാണ്. ശത്രു പിറക്കുന്നിടത്ത് മരിക്കുന്നതെന്തോ അതാണ് കലയെന്നു തിരിച്ചറിയുക.
വിജയ-പരാജയ യാഥാർഥ്യങ്ങളെ അംഗീകരിക്കുക. കഴിവുകളെ കയറൂരിവിട്ട് സന്ധിയില്ലാതെ മത്സരിക്കുക. പക്ഷേ, സമ്മാനക്കപ്പുകളിൽനിന്നല്ല, ഉജ്വല കലാവിഷ്കാരത്താൽ നുരഞ്ഞുപൊന്തുന്ന ആത്മവീര്യത്തിൽനിന്നു പാനം ചെയ്യുക. സമ്മാനങ്ങൾക്കപ്പുറം കലയെയും ജീവിതവിജയത്തെയും സ്വന്തമാക്കുക.
പതിവുപോലൊരു പ്രഭാതമാണെങ്കിലും ഇന്ന് തൃശൂരിൽ പതിവില്ലാത്തത്ര തിരക്കാണ്. തേക്കിൻകാട്ടിലും പരിസരത്തുമായി അരങ്ങേറുന്ന 64-ാമതു കേരള സ്കൂൾ കലോത്സവത്തിനു തെളിയാനുള്ള തിരി അഗ്നിനൃത്തത്തിനൊരുങ്ങിക്കഴിഞ്ഞു.
കലോത്സവത്തിലെ ചാന്പ്യന്മാർക്ക് നൽകുന്ന സ്വർണക്കപ്പ് ഇന്നലെത്തന്നെ എത്തിച്ചു. ഇന്നുമുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000ത്തോളം കലാപ്രതിഭകൾ, നൂറുകണക്കിനു വിധികർത്താക്കൾ, ആയിരക്കണക്കിന് അധ്യാപകർ, സംഘാടകർ, ജോലിക്കാർ, പാചകപ്പുരകൾ, ഭക്ഷണശാലകൾ... പതിനായിരങ്ങളായി ഒഴുകിയെത്തുന്ന കാണികൾ... ലോകത്തെവിടെയുണ്ട് ഇതുപോലൊരു കൗമാര കലാമേള!
രാവിലെ ഒന്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തും. 10ന് തേക്കിൻകാട് മൈതാനിയിലുള്ള എക്സിബിഷൻ ഗ്രൗണ്ടിലെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരിക്കും.
പൂരസ്മരണയുയർത്തി പാണ്ടിമേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും അരങ്ങേറും. പിന്നെ മത്സരങ്ങൾ വേദികളെ പൂരപ്പറന്പാക്കും.1956ൽ കേരളം രൂപീകരിച്ചതിനു തൊട്ടുപിന്നാലെ 1957 ജനുവരി 25-26 തീയതികളിൽ എറണാകുളം എസ് ആർവി ഗേൾസ് ഹൈസ്കൂളിലായിരുന്നു ആദ്യത്തെ സ്കൂൾ യുവജനോത്സവം.
2009ലാണ് സ്കൂൾ കലോത്സവം എന്നു പേരു മാറ്റിയത്. 57ൽ ഇരുനൂറിൽ താഴെ കുട്ടികൾ പങ്കെടുത്ത സ്ഥാനത്താണ് ഇന്നിപ്പോൾ 15,000 മത്സരാർഥികളെത്തുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള! രണ്ടു കോവിഡ് വർഷങ്ങളിൽ മാത്രമാണ് കലോത്സവം മുടങ്ങിയത്.
യേശുദാസും ജയചന്ദ്രനും ഉൾപ്പെടെ ചലച്ചിത്ര-ഗാന-നൃത്തരംഗങ്ങളിലെ നിരവധി പ്രമുഖർ കലോത്സവത്തിലൂടെ പ്രതിഭ തെളിയിച്ചവരാണ്. ഇത്തവണത്തെ ആതിഥേയരായ തൃശൂരാണ് കഴിഞ്ഞവർഷം, കാൽ നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കിരീടം നേടിയത്.
ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായ പാലക്കാട് അതു തിരിച്ചുപിടിക്കാനും, തൃശൂർ ആധിപത്യം നിലനിർത്താനും, ഇത്തവണ കപ്പ് കൊണ്ടുപോകാൻ മറ്റു ജില്ലക്കാരും മത്സരിക്കുന്പോൾ തേക്കിൻകാട് വെടിക്കെട്ടിന്റെ രാപകലുകൾ തീർക്കും.
മികച്ച ഭക്ഷണവും താമസസൗകര്യവും സമയനിഷ്ഠയും മാത്രമല്ല, അർഹിക്കുന്നവർക്കു സമ്മാനം ഉറപ്പാക്കുന്നതുംകൂടിയാണ് സംഘാടകമികവ്. അപ്പോഴാണ് അപ്പീലുകളുടെ എണ്ണം കുറയുന്നത്. പരാജയങ്ങളേക്കാൾ ഭയാനകമായ മുറിവുകളുമായി ഒരു മത്സരാർഥിയും മടങ്ങരുത്.
കുട്ടികൾ നിർമിതബുദ്ധികളല്ലെന്നും തങ്ങളുടെ അഭിലാഷപൂർത്തീകരണത്തിന്റെ അമിതഭാരം അവരിലേക്കു പകരരുതെന്നും മാതാപിതാക്കൾ മറക്കരുത്. കുട്ടികൾക്കും ഓർമയുണ്ടായിരിക്കണം; കപ്പല്ല, കലയാണ് പാനം ചെയ്യേണ്ടതെന്ന്.
മത്സരിക്കുന്നവരിലേറെയും ഏറ്റുവാങ്ങാനിരിക്കുന്ന നൈമിഷിക സങ്കടങ്ങളുമായല്ല, ആത്മസാക്ഷാത്കാരത്തിന്റെയും വരാനിരിക്കുന്ന സാധ്യതകളുടെയും വിജയങ്ങളുടെയും പ്രതീക്ഷയിൽ തീർത്തൊരു ഗൂഢസ്മിതവുമായി പിരിയുവോളം, ഗഡീ, തൃശൂർ നിങ്ങൾക്കിരിക്കട്ടെ..! അഞ്ചുനാൾ ആടിത്തിമിർത്താലും.
Tags : School youth festival state level thrissur kalotsavam v sivankutty