കലിഫോര്‍ണിയ: മനുഷ്യന് വീണ്ടും ചന്ദ്രന്റെ രഹസ്യങ്ങള്‍ തേടി യാത്രയാകുന്നു. ആർട്ടിമിസ് 2 ദൗത്യം മാർച്ച് ആറിനു നടക്കുമെന്ന് നാസ സ്ഥിരീകരിച്ചു.
നാലംഗ ആർട്ടിമിസ് 2 ദൗത്യസംഘത്തിൽ കനേഡിയന്‍ സ്പേസ് ഏജന്‍സിയുടെ ജെറമി ഹാൻസെണ്‍, നാസയുടെ ക്രിസ്റ്റീന കോച്ച്, വിക്ടര്‍ ഗ്ലോവര്‍, റീഡ് വൈസ്മാന് എന്നിവരാണുള്ളത്. പത്തു ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി മടങ്ങാനാണ് ഇവര്‍ പദ്ധതിയിടുന്നത്.
നാസ നിർമിച്ച ഏറ്റവും ശക്തമായ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റായിരിക്കും ഒറിയോൺ പേടകവും വഹിച്ച് കുതിച്ചുയരുക. ഈമാസം നിശ്ചയിച്ചിരുന്ന ദൗത്യം പേടകത്തിലെ ചോർച്ചയെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
1972ലെ അപ്പോളോ 17 ദൗത്യത്തിനുശേഷമുള്ള മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യ ചാന്ദ്ര യാത്രയാണ് ആര്‍ട്ടിമിസ് 2. എന്നാല്‍ അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല് കുത്തിയെങ്കില് ആർട്ടിമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറിയോൺ പേടകം ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരിക മാത്രമേ ചെയ്യുകയുള്ളൂ.
നാസയുടെ ചാന്ദ്ര പര്യവേഷണ പദ്ധതിയായ ആര്‍ട്ടിമിസിലെ രണ്ടാം ദൗത്യമാണ് നടക്കാന്‍ പോകുന്നത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായിരുന്ന ആര്‍ട്ടിമിസ് 1 ആണ് ആദ്യത്തേത്. അന്ന് ഒറിയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. 2027ലോ 2028ലോ നടക്കാനിരിക്കുന്ന ആര്‍ട്ടിമിസ് 3 ദൗത്യത്തിലായിരിക്കും 1972നുശേഷം ആദ്യമായി മനുഷ്യന് ചന്ദ്രനില്‍ കാലുകുത്തുക.
54 വർഷത്തിനുശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്.
Tags : moon Nasa secrets moon Artemis 2