വത്തിക്കാൻ സിറ്റി: ജൂബിലിവര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തിനായി വത്തിക്കാനില്‍ ഒരുക്കം തുടങ്ങി. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കൂറ്റൻ ക്രിസ്മസ് ട്രീ സ്ഥാപിച്ചുകഴിഞ്ഞു.
വടക്കൻ ഇറ്റലിയിലെ ബൊൽസാനൊ പ്രവിശ്യയിൽപ്പെട്ട വാൽ ദ ഉൽറ്റിമോയിൽനിന്നാണ് ഇക്കുറി ക്രിസ്മസ് ട്രീയായി ഉപയോഗിക്കാൻ 88 അടി ഉയരമുള്ള സരളവൃക്ഷം എത്തിച്ചിരിക്കുന്നത്. ലാഗുൻഡോ, വാൽ ദ ഉൾറ്റിമോ നഗരസഭകൾ സംയുക്തമായാണ് പ്രത്യേക ട്രക്കുകളിൽ വ്യാഴാഴ്ച രാവിലെ ട്രീ വത്തിക്കാനിലെത്തിച്ചത്. തുടർന്ന് കൂറ്റൻ ക്രെയിനിന്റെ സഹായത്തോടെ ട്രീ ഉയർത്തി സ്ഥാപിച്ചു.
പ്രധാന ട്രീക്കൊപ്പം വത്തിക്കാനിലെ വിവിധ ഓഫീസുകളിൽ സ്ഥാപിക്കുന്നതിനായി 40 ചെറു ട്രീകളും എത്തിച്ചിട്ടുണ്ട്. മുറിച്ച മരങ്ങൾക്കു പകരമായി നൂറുകണക്കിനു മരങ്ങളാണ് വച്ചുപിടിപ്പിക്കുന്നത്. ഈ ദിവസങ്ങളില്‍ ട്രീയില്‍ അലങ്കാരങ്ങള്‍ നടത്തും.
വത്തിക്കാന്‍ ചത്വരത്തിൽ ക്രിസ്മസ് ട്രീയുടെ സമീപത്തു പുൽക്കൂട് നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കുന്നത്.
പ്രദേശത്തിന്റെ തനിമ തെളിഞ്ഞുനിൽക്കുന്ന വിധത്തിലായിരിക്കും തിരുപ്പിറവിയുടെ കലാവിഷ്കാരം. പോൾ ആറാമൻ ഹാളില്‍ മറ്റൊരു പുൽക്കൂടുകൂടി ഒരുക്കുന്നുണ്ട്. കോസ്റ്റാറിക്ക രാജ്യമാണ് ഇതു നിർമിക്കുന്നത്. ഡിസംബർ ഏഴിനു വൈകുന്നേരം 6.30നായിരിക്കും ക്രിസ്മസ് ട്രീയും പുൽക്കൂടും മറ്റു ദീപാലങ്കാരങ്ങളും അനാവരണം ചെയ്യപ്പെടുക.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് 1982ൽ പോളണ്ടിലെ ഒരു കർഷകൻ തന്റെ തോട്ടത്തിലെ കൂറ്റൻ മരം ക്രിസ്മസ് ട്രീക്കായി എത്തിച്ചുനൽകിയതോടെയാണ് വത്തിക്കാനിലെ ക്രിസ്മസ് ട്രീ പാരന്പര്യം തുടങ്ങുന്നത്. ഇതോടെ എല്ലാ വർഷവും മാർപാപ്പയ്ക്ക് ക്രിസ്മസ് ട്രീ സമ്മാനമായി നൽകുന്നത് വിവിധ രാജ്യങ്ങൾ ഒരു ബഹുമതിയായി കണ്ടു.
ഓരോ വർഷവും വ്യത്യസ്ത രാജ്യങ്ങളിൽനിന്നാണ് വത്തിക്കാനിൽ ക്രിസ്മസ് ട്രീ എത്തുന്നത്.
Tags : Christmas celebrations Vatican Vatican st peter's square Christmas tree