കൊളംബോ: ദിത്വ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ സഹായഹസ്തവുമായി ഇന്ത്യ. ഇന്ത്യയുടെ ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന ദൗത്യം ലങ്കയിൽ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ഇന്ത്യൻ വ്യോമസേനയുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
മണ്ണിടിച്ചിലിനെത്തുടർന്ന് കുടുങ്ങിപ്പോയ പ്രദേശങ്ങളിൽനിന്ന് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആളുകളെ പുറത്തെത്തിക്കാൻ ഇന്ത്യയുടെ വ്യോമസേന ഹെലികോപ്റ്ററുകളും സജീവമായുണ്ട്. കോട്മലെയിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉൾപ്പെടെ 24 പേരെ വ്യോമമാർഗം കൊളംബോയിലേക്കു മാറ്റിയതായി ഇന്ത്യൻ വ്യോമസേന സമൂഹമാധ്യമത്തിൽ അറിയിച്ചു. ഞായറാഴ്ചവരെ ശ്രീലങ്കയിൽ 212 പേർക്ക് ജീവൻ നഷ്ടമായി. 218 പേരെ കാണാതായി. 9,98,918 പേരെയാണ് കൊടുങ്കാറ്റും പേമാരിയും ബാധിച്ചത്.
വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിലുള്ള രണ്ട് ചേതക് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു. വെള്ളപ്പൊക്കത്തെത്തുടർന്ന് വീടിന്റെ മേൽക്കൂരയിൽ അഭയംതേടിയ കുടുംബത്തെ ചേതക് സംഘം രക്ഷപ്പെടുത്തി.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി കൊളംബോയിൽ ഇന്ത്യൻ വ്യോമസേന എംഐ-17 വി 5 ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ രണ്ടു വിമാനങ്ങളിൽ 21 ടൺ ദുരിതാശ്വാസ സാധനങ്ങൾ കൊളംബോയിൽ എത്തിച്ചു.
Tags : Sri Lanka India cyclone ditwah operation sagar bandhu