വാഷിംഗ്ടൺ ഡിസി: വെനിസ്വേലൻ വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾ, പൈലറ്റുമാർ എന്നിവർക്ക് നിർദേശം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ലഹരികടത്ത് ആരോപിച്ച് വെനസ്വേലയ്ക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണിക്കു പിന്നാലെയാണ് വ്യോമാതിർത്തി ഒഴിവാക്കാൻ രാജ്യാന്തര വിമാനക്കമ്പനികളോട് ട്രംപ് ആവശ്യപ്പെട്ടത്.
സാധാരണനിലയിൽ അതതു രാജ്യം തന്നെയാണു വ്യോമമേഖല അടച്ചതായി പ്രഖ്യാപിക്കുക. ട്രംപിന്റെ നിർദേശത്തെ വെനസ്വേലയുടെ വിദേശകാര്യ മന്ത്രി അപലപിച്ചു. നീക്കം കൊളോണിയലിസ്റ്റ് ഭീഷണിയാണെന്നും വെനസ്വേലയിലെ ജനങ്ങൾക്കെതിരായ അതിരുകടന്നതും നിയമവിരുദ്ധവുമായ ആക്രമണത്തെ നീതീകരിക്കാനാവില്ലെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾ ട്രംപ് ഭരണകൂടം ശക്തമാക്കുന്നതിനിടെയാണ് വ്യോമപാത അടച്ചുകൊണ്ടുള്ള പുതിയ പ്രഖ്യാപനം. വെനസ്വേലയ്ക്കു മുകളിലൂടെ പറക്കുന്നത് അപകടകരമാണെന്നു കഴിഞ്ഞയാഴ്ച അമേരിക്കൻ വിമാനക്കമ്പനികൾക്കു ട്രംപ് ഭരണകൂടം മുന്നറിയിപ്പു നൽകിയിരുന്നു. ഇതെത്തുടർന്ന് സർവീസ് നിർത്തിയ ആറ് പ്രമുഖ അമേരിക്കൻ വിമാനക്കമ്പനികളുടെ അംഗീകാരം വെനസ്വേല പിൻവലിക്കുകയും ചെയ്തു.
വെനസ്വേല സർക്കാരിന്റെ പിന്തുണയോടെയാണ് യുഎസിലേക്ക് ലഹരികടത്ത് നടത്തുന്നതെന്നാണ് ട്രംപിന്റെ ആരോപണം. ഇത് വെനസ്വേല നിഷേധിച്ചിരുന്നു.
Tags : Donald Trump airlines avoid Venezuelan airspace